റായ്പുർ: ഛത്തിസ്ഗഢിലെ ദന്തേവാഡയിൽ മാവോവാദികൾ ബസിൽ നടത്തിയ ബോംബാക്രമണത്തിൽ ഒരു സി.െഎ.എസ്.എഫ് ജവാനും നാലു സിവിലിയന്മാരും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മലയോര മേഖലയായ ബച്ചേലിയിലാണ് സംഭവം. ജവാനു പുറമെ ബസ് ഡ്രൈവറും കണ്ടക്ടറും ക്ലീനറും മറ്റൊരാളുമാണ് മരിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിെൻറ ഒന്നാം ഘട്ടത്തിന് നാലു ദിവസം ബാക്കിനിൽക്കെയാണ് ദന്തേവാഡയെ ഞെട്ടിച്ച ആക്രമണം. രണ്ട് സി.െഎ.എസ്.എഫ് ജവാന്മാർക്ക് പരിക്കുണ്ട്.ചന്തയിൽനിന്ന് സാധനങ്ങൾ വാങ്ങി ബസിൽ ആകാശ്നഗറിലെ ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു സി.െഎ.എസ്.എഫ് ജവാന്മാരെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ അറിയിച്ചു. ചുരം റോഡിലെ ആറാം വളവിലാണ് മാവോവാദികൾ ശക്തിേയറിയ നാടൻ ബോംബ് സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 15 ദിവസത്തിനിടെ മൂന്നാമത്തെ നക്സൽ ആക്രമണമാണിത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ സി.െഎ.എസ്.എഫ് സംഘത്തിന് യാത്രചെയ്യാൻ ഏർപ്പെടുത്തിയതാണ് സ്വകാര്യ ബസ്. ദേശീയ ഖനന വികസന കോർപറേഷെൻറ ബൈലാദിലയിലെ ഖനനപ്രദേശത്ത് സി.െഎ.എസ്.എഫിനാണ് സുരക്ഷാചുമതല. അക്രമികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. ദന്തേവാഡയിലെ അരൻപുറ പ്രദേശത്ത് ഒക്ടോബർ 30ന് നക്സൽ ആക്രമണത്തിൽ ദൂരദർശൻ കാമറാമാനും മൂന്നു പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. അതിനു മുമ്പ് നാല് സി.ആർ.പി.എഫുകാരും മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ദന്തേവാഡയിൽനിന്ന് 100 കി.മീ. അകലെ ജഗ്ദൽപുരിൽ െവള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെരെഞ്ഞടുപ്പ് പ്രചാരണത്തിന് എത്തുന്നുണ്ട്. പ്രദേശം സുരക്ഷാവലയത്തിലാണ്. നവംബർ 12, 20 തീയതികളിൽ സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോവാദികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് എല്ലാ ബൂത്തുകളും വൻ സുരക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.