ന്യൂഡൽഹി: ഓർക്കസ്ട്രകൾ, ഡാൻസ് ട്രൂപ്പുകൾ, മസാജ് പാർലറുകൾ, സ്പാകൾ തുടങ്ങിയ ഇടങ്ങളിൽ കുട്ടികളെയും കൗമാരക്കാരെയും ജോലിക്ക് നിയോഗിക്കുന്നത് പൂർണമായും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും നിയമ-നീതി മന്ത്രാലയത്തിനും പുറമെ ബാലാവകാശ കമീഷൻ, മനുഷ്യാവകാശ കമീഷൻ എന്നിവർക്കും നോട്ടീസയച്ചത്. പത്തു വയസ്സുള്ള പെൺകുട്ടികളെപ്പോലും ഇത്തരം തൊഴിലിടങ്ങളിൽ ചൂഷണം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി 'ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്' നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.
നിലവിലെ 1986-ലെ ബാലവേല നിരോധന നിയമത്തിൽ ഉള്ള പഴുതുകൾ മുതലെടുത്ത് കുട്ടികളെ ലൈംഗിക ചൂഷണത്തിനും നിർബന്ധിത തൊഴിലിനും ഇരയാക്കുന്നുണ്ടെന്നും ഹരജിയിൽ ആരോപിക്കുന്നു. പല സംസ്ഥാനങ്ങളിലും സ്പാകൾ 'റെഗുലേറ്റഡ്' വിഭാഗത്തിലാണ് വരുന്നത്, ഇത് കുട്ടികളുടെ തൊഴിലിന് പരോക്ഷമായി അവസരമൊരുക്കുന്നു. 2025 മാർച്ച് മുതൽ 2026 മെയ് വരെ ബിഹാറിലും പശ്ചിമ ബംഗാളിലും നടത്തിയ റെയ്ഡുകളിൽ മാത്രം 212 കുട്ടികളെയാണ് ഇത്തരം സംഘങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയത്. ദില്ലിയിലും രാജസ്ഥാനിലുമായി 12 കുട്ടികളെ സ്പാകളിൽനിന്നും മോചിപ്പിച്ചു. ദരിദ്ര കുടുംബങ്ങളിൽനിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കുട്ടികളെ 'ഹാസാർഡസ്' (അപകടകരം) ആയ തൊഴിലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിയമപരമായി നിരോധിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.