പ്രതീകാത്മക ചിത്രം
റായ്പൂർ: ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലോ തുറസ്സായ ഇടങ്ങളിലോ മൃഗബലി നടത്തരുതെന്ന് ഛത്തീസ്ഗഡ് സംസ്ഥാന വഖഫ് ബോർഡ് നിർദ്ദേശിച്ചു. സമൂഹത്തിൽ പരസ്പര സൗഹാർദ്ദവും സമാധാനവും നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശമെന്ന് വഖഫ് ബോർഡ് പറഞ്ഞു. മൃഗബലി നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കരുതെന്നും ബോർഡ് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ആഘോഷങ്ങൾക്ക് ശേഷം പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. മൃഗബലിക്ക് ശേഷം മാലിന്യങ്ങൾ ഓടകളിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ ഒഴുക്കി വിടരുതെന്നും അവ കൃത്യമായ രീതിയിൽ സംസ്‌കരിക്കാൻ എല്ലാവരും ശ്രദ്ധിക്കണന്നും ബോർഡ് ഓർമ്മപ്പെടുത്തി. പള്ളികളിലും ഈദ്ഗാഹുകളിലും തിരക്ക് വർദ്ധിച്ചാൽ മുൻവർഷങ്ങളിലെപ്പോലെ പ്രത്യേക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും യാതൊരു കാരണവശാലും റോഡുകളിൽ നമസ്കരിക്കരുതെന്നും നിർദ്ദേശമുണ്ട്. എല്ലാ സമുദായങ്ങളുടെയും വിശ്വാസങ്ങളെയും വികാരങ്ങളെയും മാനിച്ചുകൊണ്ട് പരസ്പര സാഹോദര്യത്തോടെ പെരുന്നാൾ ആഘോഷിക്കാൻ ചെയർമാൻ സലിം രാജ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.