ചെന്നൈ: മെട്രോ ട്രെയിൻ സബ് വേയിൽ കുടുങ്ങിയതോടെ തുരങ്കത്തിലൂടെ നടന്ന് യാത്രക്കാർ. വിംഗോ നഗർ ഡിപ്പോക്കും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ സർവീസ് നടത്തുന്ന ചെന്നൈ മെട്രോയാണ് സെൻട്രൽ മെട്രോക്കും ഹൈക്കോടതി സ്റ്റേഷനും ഇടയിലുളള സബ് വേയിൽ ചൊവ്വാഴ്ച പുലർച്ചെ കുടുങ്ങിയത്.
ഇതിന്‍റെ ദൃശ്യങ്ങൾ യാത്രക്കാർ സമൂഹ മാധ്യമത്തിൽ പങ്കിട്ടു. യാത്രക്കാർ ക്യൂവിൽ നിൽക്കുന്നതും തുരങ്കത്തിലൂടെ നടക്കുന്നതും പുറത്തുവന്ന വീഡീയോകളിൽ കാണാൻ സാധിക്കും.
റെയിലിന്‍റെ ബ്ലൂ ലൈനിൽ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്നാണ് യാത്രക്കാർ പെരുവഴിയിലായത്. വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. 500 മീറ്റർ അകലെയുളള അടുത്ത മെട്രോ സ്റ്റേഷനായ ഹൈക്കോടതി സ്റ്റേഷൻ ഭാഗത്തെക്ക് നടക്കാൻ ആവശ്യപ്പെട്ടുളള അറിയിപ്പ് വന്നതായി യാത്രക്കാർ പറഞ്ഞു. വൈദ്യുതി തടസമോ സാങ്കേതിക തകരാറോ ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
പിന്നീട് സർവീസുകൾ സാധാരണ നിലയിലായതായ അറിയിപ്പ് ചെന്നൈ മെട്രോ റെയിൽവെ 'എക്സിൽ' പങ്കുവെച്ചു. 'ബ്ലൂലൈനിൽ വിംഗോ നഗർ ഡിപ്പോക്കും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ ഓടുന്ന മെട്രോ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലായി. പുരട്ച്ചി തലൈവർ എം.ജി. രാമചന്ദ്രൻ സെൻട്രൽ മെട്രോ മുതൽ ഗ്രീൻ ലൈനിലുളള സെന്‍റ് തോമസ് മൗണ്ട് വരെയുളള പാതകളും സാധാരണനിലയിലായതായും സർവീസുകൾ ഓടി തുടങ്ങിയതായും മെട്രോ അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നതായും പോസ്റ്റിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.