വീണ് പരിക്കേറ്റ ചന്ദ്രശേഖർ റാവു ആശുപത്രിയിൽ; ശസ്ത്രക്രിയ വേണ്ടിവരും
ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന് വീട്ടിൽ വീണ് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇടുപ്പെല്ലിന് പൊട്ടലേറ്റ അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് സൂചന. ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിൽ ചികിത്സയിലാണ് 69കാരൻ.
2014 മുതൽ 2023 വരെ തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെ.സി.ആർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോടേറ്റ പരാജയത്തിന് ശേഷം വീട്ടിൽ കഴിയുകയായിരുന്നു. തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ മത്സരിച്ചെങ്കിലും കാമറെഡ്ഡിയിൽ തോറ്റപ്പോൾ ഗജ് വേൽ സീറ്റിൽ ജയിച്ചുകയറിയിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റ രേവന്ത് റെഡ്ഡിയും കെ.സി.ആറും തമ്മിലുള്ള പോരാട്ടത്തിലൂടെ രാജ്യശ്രദ്ധ നേടിയ കാമറെഡ്ഡി മണ്ഡലത്തിൽ പക്ഷെ ജയിച്ചു കയറിയത് ബി.ജെ.പിയുടെ കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡിയായിരുന്നു.
119 അംഗ തെലങ്കാന നിയമസഭയിൽ 64 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരം പിടിച്ചത്. കെ.സി.ആറിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് (ബി.ആർ.എസ്) 39 സീറ്റുകളിലാണ് വിജയിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.