ഉദയനിധി സ്റ്റാലിൻ
ചെന്നൈ: ത്രിഭാഷാ നയം ഒരിക്കലും സ്വീകരിക്കില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിദി സ്റ്റാലിൻ. പിഎം സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ (പിഎം-ശ്രീ) പദ്ധതിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒപ്പുവയ്ക്കാത്തതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തമിഴ്നാട് സർക്കാറിന് കത്തയച്ചിരുന്നു. ഇക്കാര്യത്തിൽ മറുപടി പറയുകയായിരുന്നു ഉദയനിധി. തമിഴ്നാടല്ല കേന്ദ്രമാണ് ഭാഷാ രാഷ്ട്രീയം കളിക്കുന്നതെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
വിദ്യാർഥികൾ ഇംഗ്ലീഷും ഏതെങ്കിലും രണ്ട് ഇന്ത്യൻ ഭാഷകളും നിർബന്ധമായും പഠിച്ചിരിക്കണമെന്നതാണ് ത്രിഭാഷാ നയം. ത്രിഭാഷാ നയം നടപ്പിലാക്കില്ലെന്ന് ഞങ്ങൾ വ്യക്തമാക്കിയതാണ്. ഇതിൽ യാതൊരു രാഷ്ട്രീയവുമില്ല. രാഷ്ട്രീയം കളിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഹിന്ദി ഭാഷ തമിഴ്നാട്ടിൽ നടപ്പിലാക്കുന്നതിനെ എതിർത്ത, അതിനുവേണ്ടി ഒരുപാടു ജീവനുകൾ ത്യാഗം ചെയ്ത തമിഴ്നാടിന്‍റെ ചരിത്രവും ഉദയനിധി കൂട്ടിച്ചേർത്തു. മാതൃഭാഷയിൽ പഠിക്കാനുള്ള തമിഴരുടെ അവകാശം ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും ഉദയനിധി പറഞ്ഞു.
അതേസമയം ത്രിഭാഷ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രകടനം നടത്താൻ ഡി.എം.കെയുടെ വിദ്യാർഥി വിഭാഗം തീരുമാനിച്ചു. കുടാതെ 25നു തമിഴ്നാട് സന്ദർശിക്കുന്ന ധർമേന്ദ്ര പ്രധാനനെതിരെ പ്രതിഷേധിക്കാനും തീരുമാനിച്ചു. വെള്ളിയാഴ്ച പാർട്ടി ആസ്ഥാനത്ത് ഡി.എം.കെ വിദ്യാർഥജ വിഭാഗം ഭാരവാഹികളുടെ യോഗം സെക്രട്ടറി സി.വി.എം.പി. ഏഴിലരശന്റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ അഞ്ച് പ്രമേയങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു. യുജിസി കരട് ചട്ടങ്ങൾ, നീറ്റ്, പൊതു സർവകലാശാല പ്രവേശന പരീക്ഷ (സി.യു.ഇ.ടി), ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) തുടങ്ങിയ കേന്ദ്ര സർക്കാർ നയങ്ങളെ എതിർത്ത് കൊണ്ടുള്ള പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.