രാഹുൽ ഗാന്ധി

കോംപ്റ്റ് എഡ്യൂടെക് കരാറിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി സി.ബി.എസ്.ഇ

ഡൽഹി: വർഷത്തെ സി.ബി.എസ്.ഇ പരീക്ഷാ ഫലങ്ങളിൽ വൻ അട്ടിമറി നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയമിക്കണമെന്നും ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പരീക്ഷകളുടെ ഡിജിറ്റൽ മൂല്യനിർണ്ണയ ചുമതല 'കോംപ്റ്റ്' എന്ന കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ രംഗത്തുവന്നത്. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. എല്ലാ സർക്കാർ മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോംപ്റ്റ് എഡ്യൂടെക്കിന് കരാർ നൽകിയതെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു.

തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിൽ രാഹുൽ ഗാന്ധി കമ്പനിയുടെ പശ്ചാത്തലത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 'കോംപ്റ്റ്' എന്ന ഈ കമ്പനി മുൻപ് 'ഗ്ലോബറീന' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും 2019ൽ തെലങ്കാനയിലെ പരീക്ഷാ ഫലങ്ങളിൽ വലിയ പിഴവുകൾ വരുത്തിയതും ഇതേ കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് തെലങ്കാനയിൽ പരീക്ഷാ ഫലത്തിലെ അപാകതകൾ കാരണം 23 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം ഉണ്ടായിരുന്നുവെന്നും ഇത്രയും മോശം ചരിത്രമുള്ള ഒരു കമ്പനിയെക്കുറിച്ച് യാതൊരു പശ്ചാത്തല പരിശോധനയും നടത്താതെയാണ് സി.ബി.എസ്.ഇ കരാർ നൽകിയതെന്നും ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി വെച്ചാണ് സർക്കാർ കളിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ഒഡീഷ പേരന്റ്സ് ഫെഡറേഷനും (ഒ.പി.എഫ്) ഈ കമ്പനിക്കെതിരെ രംഗത്തുവന്നതോടെയാണ് വിവാദം കൂടുതൽ ശക്തമായത്. കമ്പനിയുടെ മുൻകാല പ്രവർത്തനങ്ങൾ മോശമായിരുന്നുവെന്ന് അവരും ചൂണ്ടിക്കാണിക്കുന്നുണ്ട്. 2019-ൽ തെലങ്കാനയിലെ ഇന്റർമീഡിയറ്റ് പരീക്ഷാ ഫലം വന്നപ്പോൾ വലിയ തോതിലുള്ള പിഴവുകളാണ് കണ്ടെത്തിയത്. നന്നായി പഠിക്കുന്ന കുട്ടികൾക്ക് പോലും പൂജ്യവും വളരെ കുറഞ്ഞ മാർക്കും ലഭിക്കുകയും 3.5 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയിൽ തോൽക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ സി.ബി.എസ്.ഇ പരീക്ഷാ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ടും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നത്.

Tags:    
News Summary - CBSE rejects Rahul Gandhi's allegations against Compt Edutech deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.