മുംബൈ: യെസ് ബാങ്ക് കുംഭകോണ കേസിൽ ഡി.എച്ച്.എഫ്.എൽ പ്രമോട്ടർമാരായ വധ്വാൻ സഹോദരങ്ങളുടെ കസ്റ്റഡി കാലാവധി നീട്ടി. കപിൽ വധ്വാൻ, ധീരജ് വധ്വാൻ എന്നിവരുടെ കസ്റ്റഡി കാലാവധി മെയ് ഒന്ന് വരെയാണ് മുംബൈ പ്രത്യേക സി.ബി.ഐ കോടതി നീട്ടിയത്.
യെസ് ബാങ്ക് കുംഭകോണം കൂടാതെ ധവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (ഡി.എച്ച്.എഫ്.എൽ) കുംഭകോണത്തിലും പ്രതികളായ ഇരുവരെയും സി.ബി.ഐ സംഘമാണ് അറസ്റ്റ് ചെയ്തത്. ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇരുവരും പാഞ്ചഗണിലെ ക്വാറന്‍റൈൻ ക്യാമ്പിൽ കഴിയുകയാണ്.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ലോക് ഡൗണിനിടെ 23 പേരടങ്ങുന്ന വധ്വാൻ കുടുംബം ഖാണ്ട് ലയിൽ നിന്ന് മഹാരാഷ്ട്ര മഹാബലേശ്വറിലെ ഫാം ഹൗസിലേക്ക് യാത്ര ചെയ്തിരുന്നു. ഇതിനിടെയാണ് വധ്വാൻ സഹോദരന്മാരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്ന് ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച മുഴുവൻ പേരോടും ക്വാറന്‍റൈനിൽ കഴിയാൻ പൊലീസ് നിർദേശിക്കുകയായിരുന്നു.
യെസ് ബാങ്ക് പ്രമോട്ടർ റാണ കപൂറും മറ്റ് കള്ളപ്പണക്കാരും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് കപിലും ധീരജും വൻ സാമ്പത്തിക ഇടപാടും കുംഭകോണവും നടത്തിയെന്നാണ് കേസ്. ഈ കേസിൽ ഹാജരാകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.