ന്യൂഡൽഹി: ഡൽഹിയിൽ ഹോട്ടലിൽ രാവിലെ ചായ കുടിക്കാനെത്തിയ സ്ത്രീകളെ ഒരുകൂട്ടം യുവാക്കൾ ഭീഷണിപ്പെടുത്തുകയും അടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായി പരാതി. ജനക്കൂട്ടം നോക്കിനിൽക്കെയാണ് യുവാക്കൾ സ്ത്രീകളെ ആക്ഷേപിക്കുകയും മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തത്. നെഹ്റു പ്ലേസിലെ ചായക്കടയിൽ മെയ് 10 ന് രാവിലെ 7 മണിയോടെയാണ് സംഭവം. ഒരുകൂട്ടം യുവാക്കൾ സ്ത്രീകൾക്കെതിരേ അപമാനകരമായ പരാമർശങ്ങൾ നടത്തുക. യുവതികളിൽ ഒരാൾ ഇതിനെതിരേ പ്രതികരിച്ചു. ഇതോടെ യുവാക്കൾ ശാരീരികമായി ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയുമായിരുന്നു. ജനക്കൂട്ടം ആരും ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.
ചായക്കടയിൽ രണ്ട് പുരുഷന്മാർ ഷർട്ട് ഊരിമാറ്റി ബഹളം വയ്ക്കാൻ തുടങ്ങിയെന്നും തങ്ങൾ ഇതിനെ ചോദ്യം ചെയ്തിരുന്നുവെന്നും യുവതികൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് തങ്ങൾ അവിടെ നിന്ന് മാറി ഇരുന്നു. എന്നാൽ യുവാക്കൾ തങ്ങളെ പിന്തുടർന്ന് എത്തി. താമസിയാതെ കൂടുതൽ പേർ അവരോടൊപ്പം ചേർന്നു. തങ്ങളിൽ ഒരാളെ ലൈംഗികമായി അധിക്ഷേപിച്ചതായും വസ്ത്രങ്ങൾ വലിച്ചുകീറിയതായും സ്ത്രീകൾ ആരോപിച്ചു. വംശീയമായി അധിക്ഷേപിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുള വടികൊണ്ട് അടിച്ചതായും സ്ത്രീകൾ ആരോപിച്ചു.
സ്ത്രീകൾ റെക്കോർഡുചെയ്ത രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു കൂട്ടം പുരുഷന്മാർ അവരെ അസഭ്യം പറയുന്നതും വീഡിയോ റെക്കോർഡിങ് തടയാൻ ശ്രമിക്കുന്നത് കേൾക്കാമെന്നും പൊലീസ് പറഞ്ഞു. പ്രതികൾ വളരെക്കാലമായി തങ്ങളെ പിന്തുടരുന്നുണ്ടായിരുന്നുവെന്നും പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും യുവതികളിലൊരാൾ ആരോപിച്ചു. അന്ന് തന്റെ സുഹൃത്തുക്കൾ കൂടെയില്ലാത്തത് യുവാക്കൾ മുതലെടുക്കുകയായിരുന്നുവെന്നും യുവതിആരോപിച്ചു. യുവതികൾ ബിഹാർ, അസം സ്വദേശികളാണ്.
സംഭവത്തിൽ എട്ട് പേരെ ചോദ്യം ചെയ്തു. പിന്നീട്, ഒരു സ്വകാര്യ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഫഹദ്, കരാർ തൊഴിലാളിയും മുൻ ക്ലബ് ബൗൺസറുമായ സവേജ്, നോയിഡയിലെ ഒരു മൊബൈൽ സ്റ്റോറിൽ ജോലി ചെയ്യുന്ന ആരിഫ് (33), അമൻ എന്ന മുഹമ്മദ് ഫഹീം എന്നിവരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.