ബംഗളൂരു: പി.എം കെയേർസിെൻറ വിശ്വാസ്യത ചോദ്യംചെയ്ത് ട്വീറ്റ് ചെയ്തതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസ്. കര്‍ണാടക ശിവമോഗയിലെ സാഗര ടൗൺ പൊലീസ് സ്റ്റേഷനിൽ ഐ.പി.സി 153 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കെ.വി. പ്രവീൺ എന്ന അഭിഭാഷകനാണ് പരാതിക്കാരൻ.
കൊറോണ പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ് പിഎം കെയേര്‍സ് ഫണ്ട്. ഇതിെൻറ സുതാര്യത സംബന്ധിച്ച് കോണ്‍ഗ്രസിെൻറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ് കേസിനാസ്പദമായത്. ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്. പി.എം കെയേര്‍സിൽ അഴിമതിക്ക് സാധ്യതയുണ്ടെന്ന് വിവിധ കോണുകളിൽനിന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
മേയ് 11നാണ് കോൺഗ്രസിെൻറ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ എന്തിനാണ് പുതിയ ഫണ്ട് എന്നായിരുന്നു ചോദ്യം. അഴിമതി തടയാൻ പി.എം കെയേര്‍സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്നും സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ഇതിന് ഉത്തരവാദികളാണെന്നും പരാതിയിൽ പറയുന്നു. ആരോപണം ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കാനും അവരെ പ്രകോപിപ്പിക്കാനും കാരണമായെന്നും പരാതിയില്‍ പറയുന്നു.
നരേന്ദ്ര മോദി അധ്യക്ഷനായി മാര്‍ച്ച് 28നാണ് പിഎം കെയേര്‍സ് രൂപവത്കരിച്ചത്. ഇതിനകം കോടിക്കണക്കിന് രൂപ ഇതിലേക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ രൂപവത്കരിച്ച ട്രസ്റ്റിന് കീഴിലാണ് ഇതിെൻറ പ്രവര്‍ത്തനം. അതിനാൽ തന്നെ സർക്കാർ ഓഡിറ്റിന് പുറത്താണ് പിഎം കെയേര്‍സ്. ട്രസ്റ്റിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കണക്കുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് സാധിക്കൂവെന്ന് സി.എ.ജി വൃത്തങ്ങൾ പറയുന്നു.
നേരത്തെ, ഉത്തര്‍പ്രദേശില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്തർസംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാൻ ബസുകള്‍ എത്തിച്ചതിനായിരുന്നു ഇത്. 100 ബസുകളാണ് ചൊവ്വാഴ്ച രാത്രി നോയിഡയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്.
ഈ ബസുകള്‍ ഉത്തര്‍പ്രദേശ് പൊലീസ് തടയുകയും 20ഓളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. ഉത്തര്‍ പ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ് പങ്കജ് മാലിക് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.