ഉപേന്ദ്ര കുശ്‍വാഹ പാർട്ടിയിൽ നിന്ന് രാജിവെക്കണമെന്ന് നിതീഷ് കുമാർ, സ്വത്ത് കിട്ടാതെ പോകില്ലെന്ന് കുശ്‍വാഹ
പാട്ന: ജെ.ഡി.യു പ്രവർത്തകനും പാർലമെന്ററി ബോർഡ് ചെയർമാനുമായ ഉപേന്ദ്ര കുശ്‍വാഹയോട് പാർട്ടിയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ‘പൂർവിക സ്വത്തിലെ’ ഓഹരി ലഭിക്കാതെ തനിക്ക് പാർട്ടി വിട്ടുപോകാനാകില്ലെന്ന് കുശ്‍വാഹ മറുപടി നൽകിയതായാണ് റിപ്പോർട്ട്. ബി.ജെ.പിയുമായി കുശ്‍വാഹ ബന്ധം പുലർത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തോട് പാർട്ടി വിടാൻ ആവശ്യപ്പെട്ടുവെന്ന വാർത്തയും പുറത്തുവരുന്നത്.
‘ജ്യേഷ്ഠന്മാരുടെ ഉപദേശപ്രകാരം ഇളയ സഹോദരന്മാർ ഇങ്ങനെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വരികയാണെങ്കിൽ, ഇളയവനെ കളഞ്ഞ് പൂർവികരുടെ സ്വത്ത് മുഴുവൻ എല്ലാ മൂത്ത സഹോദരന്മാരും ചേർന്ന് തട്ടിയെടുക്കും. സ്വത്തുക്കളിലെ എന്റെ വിഹിതം ഉപേക്ഷിച്ച് എനിക്ക് എങ്ങനെ (പാർട്ടിയിൽ നിന്ന്) പുറത്തുപോകാനാകും...?’ ഉപേന്ദ്ര കുശ്‍വാഹ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
അതേസമയം, ജെ.ഡി.യു നേതാവ് ഉമേശ് കുശ്‍വാഹ ഉപേന്ദ്രയെ വിമർശിച്ചു. ഉപേന്ദ്ര കുശ്‍വാഹ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ലജ്ജിക്കണം. നിതീഷ് കുമാർ അദ്ദേഹത്തിന് വേണ്ടതെല്ലാം നൽകി. പക്ഷേ, അദ്ദേഹം ജെ.ഡി.യു പിളർക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹം രാജിവെക്കണം. അംഗത്വ പരിപാടിയിലെ ഫോം പോലും അദ്ദേഹം ഇതുവരെ നൽകിയിട്ടില്ല. എന്തെങ്കിലും ധാർമികയുണ്ടെങ്കിൽ അദ്ദേഹം സ്വയം പാർട്ടിയിൽ നിന്ന് ഒഴിഞ്ഞ് പോകണം. -ഉമേശ് പറഞ്ഞു.
അതേസമയം, ബി.ജെ.പിയിൽ ചേരുന്നുവെന്ന വാർത്തകളെ ഉപേന്ദ്ര നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഉപേന്ദ്ര കുശ്‌വാഹയുടെ ബി.ജെ.പി ബന്ധത്തെ കുറിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ച് ബിഹാർ മുഖ്യമന്ത്രി താൻ അദ്ദേഹത്തെ കുണ്ട് സംസാരിക്കട്ടെ എന്നും പറഞ്ഞിരുന്നു.
ഉപേന്ദ്ര കുശ്‌വാഹയോട് സംസാരിക്കട്ടെ. അദ്ദേഹം നേരത്തെയും പാർട്ടി വിട്ടിരുന്നു. ഞാൻ പട്‌നയിൽ ഇല്ലായിരുന്നു. അതിനാൽ അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന് ഇപ്പോൾ സുഖമില്ല, ഞാൻ അദ്ദേഹത്തെ കണ്ട് ചർച്ച ചെയ്യും’ നിതീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.