ന്യൂഡൽഹി: നിയമസഭകൾ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധർഖർ. രാഷ്ട്രപതിക്ക് നിർദേശം നൽകുന്ന സാഹചര്യമുണ്ടാകരുതായിരുന്നുവെന്നും പരമോന്നത അധികാരമുള്ള രാഷ്ട്രപതിയുടെ ഭരണഘടനാ പദവിയെ ദുർബലപ്പെടുത്തുന്നതാണിതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിക്ക് പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ 142-ാം അനുച്ഛേദം ജനാധിപത്യ ശക്തികൾക്കെതിരായ ആണവ മിസൈലായി മാറിയിരിക്കുകയാണെന്ന് ധൻഖർ വിമർശിച്ചു. രാഷ്ട്രപതിക്ക് നിർദ്ദേശം നൽകുന്ന ഒരു സാഹചര്യം ഉണ്ടാകരുതായിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണിത്? നമ്മൾ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ഇത്തരം കാര്യങ്ങളിൽ അങ്ങേയറ്റം വിവേകപരമായിരിക്കണം. റിവ്യൂ ഫയൽ ചെയ്യണോ വേണ്ടയോ എന്നതല്ല ഇവിടുത്തെ ചോദ്യം. സമയബന്ധിതമായി തീരുമാനമെടുക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം അത് നിയമമായി മാറുന്നു. നിയമ നിർമാണങ്ങൾ നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നിർവഹിക്കുന്ന 'സൂപ്പർ പാർലമെന്റ്' ആയി പ്രവർത്തിക്കുന്ന ജഡ്ജിമാർ നമുക്കുണ്ടെന്നും ധൻഖർ വിമർശിച്ചു.
ഏപ്രിൽ എട്ടിനാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് നിയമസഭകൾ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ചത്. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെച്ച ശേഷം രാഷ്ട്രപതിക്കയച്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച വിധിയിലാണ് സുപ്രീം കോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാറിനെ രേഖാമൂലം അറിയിക്കണം. തീരുമാനം വൈകുന്നത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തിൽ ഇടപെടുന്ന കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയായിരുന്നു വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.