വ്യത്യസ്ത കോവിഡ് വാക്സിനുകൾ ഓരോ ഡോസ് വീതം കുത്തിവെച്ചാൽ എന്തു സംഭവിക്കും. പലരും ചോദിക്കുന്ന ചോദ്യമാണിത്. നിലവിൽ ഒരേ വാക്സിനിന്റെ തന്നെ രണ്ട് ഡോസ് ആണ് കോവിഡിനെതിരായ പ്രതിരോധത്തിന് കുത്തിവെക്കുന്നത്. ഈയൊരു ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നിതി ആയോഗ് അംഗമായ ഡോക്ടർ വി.കെ.പോൾ.
''ശാസ്ത്രീയപരമായും സൈദ്ധാന്തികപരമായും ഇങ്ങനെ വ്യത്യസ്ത ഡോസുകൾ എടുക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നമ്മളിപ്പോൾ ഉള്ളത്. അതിനാൽ ഇക്കാര്യത്തിൽ ശാസ്ത്രീയ തെളിവുകൾ ഇല്ല. വരും കാലത്തിന് മാത്രമേ ഇക്കാര്യത്തിൽ മറുപടി നൽകാനാവൂ'' -അദ്ദേഹം പറഞ്ഞു.
അതേസമയം വിവിധ വാക്സിനുകൾ സ്വീകരിക്കുന്നതിന് കുറിച്ച് അന്താരാഷ്ട്രതലത്തിൽ പല അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്. ആസ്ട്രാസെനേയുടെയും ഫൈസറിന്റെയും വാക്സിനുകൾ മാറിമാറി എടുക്കുന്നത് കോവിഡ് പ്രതിരോധത്തിൽ ഫലപ്രദമാണെന്ന് സ്പാനിഷ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. ആദ്യ ഡോസായി ആസ്ട്രസെനേകയും രണ്ടാം ഡോസായി ഫൈസറും എടുക്കുമ്പോഴാണ് ഫലപ്രദമാകുന്നത്. 60 വയസ്സിന് താഴെയുള്ള 673 പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത് എന്ന് സർവകലാശാല പറയുന്നു.
ഇന്ത്യയിൽ നിലവിൽ രണ്ടു വാക്സിനുകളാണ് ഉപയോഗത്തിലുള്ളത്. സെറം ഇന്സ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക്കിന്റെ കോവാക്സിനും. ആദ്യ ഡോസ് ആയി സ്വീകരിച്ച വാക്സിൻ തന്നെ രണ്ടാമത്തെ ഡോസ് ആയും സ്വീകരിക്കണം എന്നാണ് കേന്ദ്രസർക്കാർ നിർദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.