ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളുടെ കീഴിൽ 54,282 കോടി രൂപയുടെ ചെലവിനങ്ങൾക്ക് കൃത്യമായ കണക്കുകളില്ലെന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് സി.പി.എം. മോദി സർക്കാറിന്റെ കാലത്ത് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക അരാജകത്വത്തിന്റെയും സുതാര്യതയില്ലായ്മയുടെയും തെളിവാണ് ഈ റിപ്പോർട്ടെന്ന് സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ കെ. രാധാകൃഷ്ണൻ എം.പി കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാറുകൾക്ക് സാമ്പത്തിക വിഹിതം നൽകുമ്പോൾ കണക്കുകളുടെ പേരിൽ തടസ്സവാദങ്ങൾ ഉന്നയിക്കുന്ന കേന്ദ്രം, സ്വന്തം മന്ത്രാലയങ്ങളിലെ പതിനായിരക്കണക്കിന് കോടിയുടെ ദുരൂഹതക്ക് മറുപടി നൽകണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. 15 മന്ത്രാലയങ്ങളിലായി 33,973 സർട്ടിഫിക്കറ്റുകളാണ് കാണാതായിരിക്കുന്നത്. ഇതിനർഥം വിനിയോഗിച്ച പണം എവിടെ പോയി എന്നതിന് രേഖകളില്ല എന്നാണ്. ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ്,
ഉന്നത വിദ്യാഭ്യാസം തുടങ്ങിയ നിർണായക വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നിരിക്കുന്നത്. ഈ വകുപ്പുകളിൽ ഏകദേശം 12,754 കോടി രൂപ തെറ്റായ അക്കൗണ്ട് ഹെഡുകളിൽ ഉൾപ്പെടുത്തി കൃത്രിമം കാണിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന സെസ് തുക (9,222 കോടി രൂപ) അതിനായി നീക്കിവെച്ച ഫണ്ടുകളിലേക്ക് മാറ്റാതെ വകമാറ്റി ചെലവഴിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്. അരലക്ഷം കോടിയിലധികം രൂപ കണ്ടെത്താൻ അന്വേഷണ കമീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.