ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹി ജമാ മസ്ജിദിന് മുമ്പിൽ പ്രതിഷേധിച്ച ഉത്തർപ്രദേശിലെ ദലിത് നേതാവും ഭീം ആർമി അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ. പുലർച്ചെ മൂന്നരയോടെയാണ് ഡൽഹി പൊലീസ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ ഡൽഹി ക്രൈംബ്രാഞ്ച് ഒാഫീസിലേക്ക് കൊണ്ടു പോയി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് ആസാദ് കീഴടങ്ങിയത്. ഇന്നലെ ദാരിയഗഞ്ചിലുണ്ടായ സംഘർഷത്തിൽ 42 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 14 മുതൽ 16 വയസുവരെ ഒമ്പത് കുട്ടികളും ഉൾപ്പെട്ടിരുന്നു. ഈ കുട്ടികളെ വിട്ടയക്കാമെങ്കിൽ കീഴടങ്ങാമെന്ന് ആസാദ് നിബന്ധന മുന്നോട്ടു വെച്ചിരുന്നു. ഈ ചർച്ചയുടെ പശ്ചാത്തലത്തിൽ ഒമ്പത് കുട്ടികളെ പൊലീസ് വിട്ടയച്ചു.
കീഴടങ്ങുകയാെണന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരണമെന്നും പൊലീസ് കസ്റ്റഡിക്ക് മുമ്പ് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. മതത്തിന്‍റെ പേരിൽ വിഭജനം അനുവദിക്കില്ല. പൗരത്വ ഭേദഗതി നിയമം മുസ് ലിംകളെ ബാധിക്കില്ലെന്ന് പറയുന്നത് നോട്ടുനിരോധനം പാവങ്ങളെ ബാധിക്കില്ലെന്ന് പറയുന്നത് പോലെയാണെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷം ജമാ മസ്ജിദിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് ചന്ദ്രശേഖർ ആസാദ് പ്രതിഷേധ റാലി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, റാലിക്ക് പൊലീസ് അനുമതി നൽകിയില്ല. റാലിയിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപിടിച്ച് പങ്കെടുത്ത ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ, നാടകീയമായ രക്ഷപ്പെട്ട ആസാദ് ജമാ മസ്ജിദിൽ വീണ്ടുമെത്തി കുത്തിയിരിപ്പ് സമരം ആരംഭിച്ചു. അനുനയശ്രമം പൊലീസ് തുടർന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മസ്ജിദിന് മുമ്പിൽ ജനങ്ങൾ തടിച്ചുകൂടുന്ന സ്ഥിതിയും ഉണ്ടായി. കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട പൊലീസിനോട് തന്നെ പള്ളിക്കുള്ളിൽ കയറി അറസ്റ്റ് ചെയ്യാൻ ആസാദ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.