ബിഹാറിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു; സംഭവം മകന്റെ കൊലപാതകം നടന്ന് ആറ് വർഷത്തിന് ശേഷം

പട്ന: ബിഹാറിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. ഗോപാൽ ​ഖെമ്കയാണ് കൊല്ലപ്പെട്ടത്. പട്ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യവസായി കൂടിയാണ് അദ്ദേഹം. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. അദ്ദേഹത്തിന്റെ മകൻ ഗുഞ്ജൻ ഖെമ്ക സമാനമായ രീതിയിൽ ആറ് വർഷം മുമ്പ് കൊല്ലപ്പെട്ടിരുന്നു.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി 11 മണിയോടെ പഞ്ചേ ഹോട്ടലിന് മുന്നിലാണ് സംഭവമുണ്ടായത്. ഹോട്ടലിന് അടുത്ത് തന്നെയാണ് ഇയാളുടെ വീട് സ്ഥിതി ചെയ്യുന്നത്. ജൂലൈ നാലിന് രാത്രി 11 മണിയോടെ കൊലപാതകം നടന്നുവെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഖെമ്കയുടെ ശരീരത്തിൽ നിന്ന് ഒരു ബുള്ളറ്റാണ് കണ്ടെത്തിയതെന്ന് എസ്.പി ദിക്ഷ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുമെന്നും അവർ അറിയിച്ചു.

2018 ഡിസംബറിലാണ് ഇയാളുടെ മകൻ ഗുഞ്ജൻ ഖെമ്ക കൊല്ലപ്പെട്ടത്. ഹാജിപൂർ വ്യവസായമേഖലയിലെ ഫാക്ടറിക്ക് പുറത്തായിരുന്നു കൊലപാതകം. സ്വതന്ത്ര എം.പി പപ്പു യാദവ് സംഭവസ്ഥലം സന്ദർശിച്ച് നിതീഷ് കുമാർ സർക്കാറിനെ വിമർശിച്ചു. ബിഹാർ ക്രിമിനലുകളുടെ തലസ്ഥാനമായെന്ന് അദ്ദേഹം പറഞ്ഞു.

ഗുഞ്ജന്റെ മരണത്തിൽ ശക്തമായ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ഈ കൊലപാതകം നടക്കില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആറ് വർഷം മുമ്പാണ് ഖെമ്കയുടെ മകൻ കൊല്ലപ്പെടുന്നത്. അന്ന് ക്രിമിനലുകളുടെ ഭാഗമായി നിന്ന് ആ കേസ് അട്ടിമറിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് ഈ കൊലപാതകം നടക്കില്ലായിരുന്നുവെന്നും പപ്പു യാദവ് എക്സിൽ കുറച്ചു.


Tags:    
News Summary - Businessman, BJP leader Gopal Khemka shot dead outside Patna home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.