കൊൽക്കത്ത: ദുർഗ പൂജക്കായി 10000 രൂപ നൽകാൻ വിസമ്മതിച്ച കച്ചവടക്കാരന് ക്രൂരമായ മർദനമേറ്റു. കൊൽക്കത്തയിലെ ഗോബ്ര ഗോരസ്ഥാൻ റോഡിൽ വെള്ളിയാഴ്ചയാണ് സംഭവമെന്നും തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകരാണ് അക്രമികൾ എന്നും പൊലീസ് പറഞ്ഞു. തൃണമൂലിന്റെ തന്റെ പ്രവർത്തകനായ അമിത് സർക്കാറിനാണ് മുളവടിയും ഇരുമ്പു ദണ്ഡും കൊണ്ടുള്ള മർദനമേറ്റത്.
ആക്രമണം തടയാൻ ശ്രമിച്ച ഇയാളുടെ പിതാവിനും ഭാര്യക്കും സഹോദരനും പരിക്കേറ്റു. കുടുംബം താപ്സിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തൃണമൂൽ പ്രവർത്തകർ നേതൃത്വം നൽകുന്ന ക്ലബ് ആയ ഉജ്ജ്വൽ സംഘ എന്ന ഇതിന്റെ പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംഭവം അറിഞ്ഞ മുഖ്യമന്ത്രി മമത ബാനർജി കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി.
അമിത് സർക്കാറിനോട് ഇയാളുടെ രണ്ടു ഷോപ്പുകളിൽനിന്നുമായി 4000രൂപയാണ് ക്ലബ് ആദ്യം ആവശ്യപ്പെട്ടത്. പെട്ടെന്ന് അവർ 10000 രൂപയാക്കി ഉയർത്തി. വീട്ടിൽചെന്നാണ് സംഭാവന ചോദിച്ചത്. നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വാക്കേറ്റവും തുടർന്ന് അടിയും തുടങ്ങി. കുടുംബാംഗങ്ങൾ തടയാൻ ശ്രമിച്ചപ്പോൾ അവരെയും മർദിച്ചു. മുളവടിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും സർക്കാർ പറഞ്ഞു. താൻ 2012 മുതൽ തൃണമൂലിൽ പ്രവർത്തിച്ചു വരികയാണെന്നും ആക്രമിച്ചവരും തൃണമൂലിൽ നിന്നുള്ളവരാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.