ന്യൂ ഡൽഹി: വിവാഹത്തിന് മുമ്പ് പുരുഷനും സ്ത്രീയും അന്യരാണെന്നും വിവാഹ പൂർവ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ജാഗ്രതവേണമെന്നും സുപ്രീംകോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ആരോപണ വിധേയന്‍റെ ജാമ്യാപേക്ഷ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വിവാഹിതനായ വ്യക്തി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ശേഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ചുവെന്നുമാണ് പരാതി.
'ചിലപ്പോൾ ഞങ്ങൾ ഓൾഡ് ഫാഷൻ ആയതുകൊണ്ടായിരിക്കാം. എത്രത്തോളം ശക്തമായ ബന്ധമാണെങ്കിലും വിവാഹത്തിന് മുമ്പ് ആണും പെണ്ണും അന്യരാണ്. ഇവർക്ക് എങ്ങനെയാണ് വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധത്തിലേർപ്പെടാൻ കഴിയുന്നതെന്ന് മനസിലാകുന്നില്ല. നിങ്ങൾ ജാഗ്രത പാലിക്കണം. വിവാഹത്തിന് മുമ്പ് ആരും ആരെയും വിശ്വസിക്കാൻ പാടില്ല'-എന്നായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
2022ലാണ് മാട്രിമോണിയൽ സൈറ്റിലൂടെ പരാതിക്കാരി യുവാവിനെ പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകി വിദേശത്തുൾപ്പെടെ വിവിധ ഇടങ്ങളിലായി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ സമ്മതമില്ലാതെ സ്വാകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തെന്നും പരാതിയിൽ പറയുന്നു. ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ മറ്റൊരു വിവാഹം കഴിച്ചെന്ന് 2024ലാണ് അറിഞ്ഞതെന്നും യുവതി പറഞ്ഞു.
വാദം കേൾക്കുന്നതിനിടെ, പരാതിക്കാരി എന്തിനാണ് ദുബൈലേക്ക് ഹരജിക്കാരനെ കാണാൻ പോയതെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഒരു മാട്രിമോണിയൽ വെബ്‌സൈറ്റിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ വിവാഹത്തിന് സ്ത്രീക്ക് താൽപ്പര്യമുണ്ടെങ്കിൽ അവൾ അതിന് മുമ്പ് യുവാവിനടുത്തേക്ക് യാത്ര ചെയ്യരുതായിരുന്നുവെന്ന് ജഡ്ജി പറഞ്ഞു.
കേസ് കൂടുതൽ വാദങ്ങൾ കേൾക്കാനായി ബുധനാഴ്ച്ചത്തേക്ക് മാറ്റി. ഹരജിക്കാരന്റെ മുൻ ജാമ്യാപേക്ഷകൾ സെഷൻസ് കോടതിയും ഡൽഹി ഹൈകോടതിയും നിരസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.