ജീവനോടെ കുഴിച്ചുമൂടി; നായ്ക്കൾ കുഴിതുരന്ന് കടിച്ചതിനാൽ രക്ഷപ്പെട്ടതായി യുവാവ്
ആഗ്ര: ഭൂമി തർക്കവുമായി ബന്ധപ്പെട്ട് നാലുപേർ ചേർന്ന് തന്നെ മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തതായി യുവാവ്.
തന്നെ കുഴിച്ചിട്ട സ്ഥലം നായ്ക്കൾ തുരന്നതിനെ തുടർന്ന് താൻ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും ഇയാൾ അവകാശപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈ 18ന് ഉത്തർപ്രദേശ് ആഗ്രയിലെ അർട്ടോണി പ്രദേശത്താണ് സംഭവം. അങ്കിത്, ഗൗരവ്, കരൺ, ആകാശ് എന്നീ നാലുപേർ ചേർന്ന് തന്നെ ആക്രമിച്ചതായി രൂപ് കിഷോർ എന്ന യുവാവാണ് പരാതിപ്പെട്ടത്. പ്രതികൾ കഴുത്ത് ഞെരിച്ച ശേഷം മരിച്ചെന്ന് കരുതി അവരുടെ കൃഷിയിടത്തിൽ കുഴിച്ചിടുകയായിരുന്നു.
തെരുവ് നായ്ക്കൾ തന്നെ കുഴിച്ചിട്ട സ്ഥലം കുഴിച്ച് കടിച്ചു കീറിയതിനെ തുടർന്ന് ബോധം തിരിച്ചുകിട്ടിയതോടെയാണ് താൻ രക്ഷപ്പെട്ടതെന്ന് ഇയാൾ പറഞ്ഞു. ശേഷം അടുത്തുള്ള ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നുവെന്നും അവിടെ നാട്ടുകാർ തിരിച്ചറിഞ്ഞ് ആശുപത്രിയിൽ എത്തിച്ചുവെന്നും കിഷോർ പറഞ്ഞു.
ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സിക്കന്ദ്ര പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ നീരജ് ശർമ്മ നാല് പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പ്രതികളെ തിരയുകയാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.