കള്ളവോട്ട്, ഭീഷണി, മോശം പെരുമാറ്റം; യു.പിയിലെ വോട്ടെടുപ്പിൽ ഗുരുതര ആരോപണങ്ങളുമായി സമാജ്‌വാദി പാർട്ടി

ലഖ്നോ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിൽ ഉത്തർ പ്രദേശിൽ നടന്ന വോട്ടെടുപ്പിൽ ഗുരുതര ആരോപണങ്ങളുമായി സമാജ്‌വാദി പാർട്ടി. കള്ളവോട്ട്, ഭീഷണി, മോശം പെരുമാറ്റം എന്നിവ വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ഉണ്ടായതയാണ് സമാജ്‌വാദി പാർട്ടി കുറ്റപ്പെടുത്തുന്നത്. ഇതെല്ലാം തെരഞ്ഞെടുപ്പ് കമീഷൻ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സമാജ്‌വാദി പാർട്ടി എക്സിൽ എഴുതിയ കുറിപ്പുകളിൽ കുറ്റപ്പെടുത്തി.

ഷാജഹാൻപൂരിലെ കത്റയിലെ 144-ാം നമ്പർ ബൂത്തിൽ എല്ലാവരുടെയും വോട്ട് ബി.ജെ.പി പ്രവർത്തകരാണ് ചെയ്തത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷൻ ഗൗരവത്തിലെടുക്കണമെന്നും സുതാര്യമായ വോട്ടെടുപ്പ് ഉറപ്പാക്കണമെന്നും സമാജ്‌വാദി പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റിൽ പറയുന്നു. ഇവിടെ തന്നെ 167-ാം നമ്പർ ബൂത്തിൽ ബി.ജെ.പി പ്രവർത്തകർ ബൂത്തിനകത്ത് ഇരിക്കുകയും ആളുകളെ വോട്ട് ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായി പറയുന്നു.

മറ്റൊരു കുറിപ്പിൽ, ഫാറൂഖാബാദിലെ അലിഗഞ്ചിൽ 378-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരെ തടയുന്ന സ്ഥിതിയുണ്ടായെന്ന് പറയുന്നു. മിസ്രിക് മണ്ഡലത്തിലെ ബിൽഹൗറിൽ ബൂത്ത് നമ്പർ 319ൽ യു.പി പൊലീസ് ലാത്തിച്ചാർജ് നടത്തിയെന്ന് ആരോപിക്കുന്നു. ഇത്തരത്തിൽ കൃത്യമായി ഓരോ ബൂത്തിന്‍റെയും പേരെടുത്ത് പറഞ്ഞാണ് നടന്ന സംഭവങ്ങൾ സമാജ്‌വാദി പാർട്ടി വിവരിക്കുന്നത്. സൈക്കിൾ ചിഹ്നത്തിൽ വോട്ട് ചെയ്തിട്ടും താമരയിലാണ് വോട്ട് തെളിഞ്ഞതെന്ന് ലഖിംപൂർ ഖേരിയിൽ ഏതാനും വോട്ടർമാർ പരാതിപ്പെട്ടു.

നാലാം ഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. തെലങ്കാന - 17, ആന്ധ്രാപ്രദേശ് - 25, ഉത്തർപ്രദേശ് - 13, ബിഹാർ - അഞ്ച്, ഝാർഖണ്ഡ് - നാല്, മധ്യപ്രദേശ് - എട്ട്, മഹാരാഷ്ട്ര- 11, ഒഡിഷ - നാല്, പശ്ചിമ ബംഗാൾ-എട്ട്, ജമ്മുകശ്മീർ -ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം.

Tags:    
News Summary - Bullying and proxy voting in UP says Samajwadi Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.