ന്യൂ ഡൽഹി: കാമുകിക്ക് "സർപ്രൈസ് സമ്മാനം" നൽകാൻ ഡെലിവറി ബോയിയെ കബളിപ്പിച്ച് വാച്ച് തട്ടിയ സംഭവത്തിൽ 22 വയസുകാരനായ ബി.ടെക് ബിരുദധാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി മോഡൽ ടൗണിലെ താമസക്കാരനായ വൈഭവ് ഖുരാനയാണ് പിടിയിലായത്.
ജന്മദിനത്തിൽ കാമുകിക്ക് സമ്മാനിക്കാൻ ആണ് 90,000 രൂപ വില വരുന്ന റാഡോ വാച്ച് ഇയാൾ ഒാൺലൈനിൽ ബുക്ക് ചെയ്തത്. എന്നാൽ വാച്ച് വാങ്ങാനുള്ള പണം ഇയാളുടെ കയ്യിലില്ലായിരുന്നു. തുടർന്ന് ക്യാഷ് ഒാൺ ഡെലിവറി സംവിധാനത്തിലൂടെ വാച്ച് ബുക്ക് ചെയ്തു. വ്യാജ അഡ്രസ്സാണ് ഇയാൾ സൈറ്റിൽ നൽകിയത്.
വാച്ച് നൽകാനായി ഡെലിവറി ബോയ് വിളിച്ചപ്പോൾ ഇയാൾ കശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷന് പുറത്ത് വരാൻ പറഞ്ഞു. ഇവിടെ വെച്ച് പണം വീട്ടിലാണെന്ന് പറഞ്ഞ് സിവിൽ ലൈനിലേക്ക് ഇയാൾ ഡെലിവറി ബോയിയെ തൻറെ ബൈക്കിൽ കൊണ്ടുപോയി. തുടർന്ന് പ്രദേശത്തെ ഒരു വീട് ചൂണ്ടിക്കാട്ടി തൻറെതാണെന്ന് പറയുകയും വീടിൻെറ ബെല്ലമർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ഡെലിവറി ബാഗുമെടുത്ത് തൻറെ ബൈക്കിൽ ഇയാൾ കടന്നുകളയുകയായിരുന്നു. തുടർന്ന് ഡെലിവറി ബോയി പൊലീസിനെ സമീപിച്ചു.
ഡൽഹിയിലെ ജി.ടി.ബി നഗറിലെ വീരേന്ദർ നാഥ സുക്ലുവെന്നയാളുടെ പേരിലുള്ള നമ്പറിലാണ് ഓർഡർ ബുക്കുചെയ്യാനായി ഖുരാന ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്തിരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ഈ നമ്പർ ഉപയോഗിക്കുന്നില്ലെന്ന് മനസ്സിലായി. പിന്നീട് ഈ നമ്പറിൽ നിന്നും തുടർച്ചയായി പോയ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകിയുടെ നമ്പർ കണ്ടെത്തിയത്.
ഇവരാണ് കാമുകനെ വെളിപ്പെടുത്തിയത്. തട്ടിയെടുത്ത വാച്ചും കുറ്റകൃത്യത്തിൽ ഉപയോഗിച്ച മോട്ടോർസൈക്കിളും പൊലീസ് കണ്ടെടുത്തു. ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ഖുരാന ഗുരുഗ്രാമിലെ ഹോട്ടലിൽ സൂപ്പർവൈസർ ആയി ജോലിചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.