ഹിജാബ്, ഹലാൽ വിവാദം അനാവശ്യമെന്ന് യെദിയൂരപ്പ; ‘തുടക്കം മുതല്‍ എനിക്ക് ഈ നിലപാട്, ഹിന്ദുവും മുസ്‍ലിമും സഹോദരങ്ങളെ പോലെ ജീവിക്കണം’

ബെംഗളൂരു: കര്‍ണാടകയിലെ ഹിജാബ് നിരോധനവും ഹലാലുമായി ബന്ധപ്പെട്ട വിവാദങ്ങളും അനാവശ്യമായിരുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ. തുടക്കം മുതല്‍ ഈ നിലപാടാണ് താൻ സ്വീകരിച്ചതെന്നും ഇത്തരം കാര്യങ്ങളെ താന്‍ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഹിന്ദുക്കളും മുസ്‍ലിംകളും സഹോദരന്മാരെപ്പോലെ ജീവിക്കണം. ഹിജാബ്, ഹലാൽ വിവാദങ്ങൾ ആവശ്യമില്ലാത്ത വിഷയങ്ങളായിരുന്നു. ഞാന്‍ അത്തരം വിവാദങ്ങളെ പിന്തുണയ്ക്കില്ല. ഹിന്ദുക്കളും മുസ്‍ലിംകളും സഹോദരങ്ങളെ പോലെ ജീവിക്കണ​മെന്നാണ് എന്റെ നിലപാട്. തുടക്കം മുതല്‍ ഈ നിലപാടാണ് ഞാന്‍ സ്വീകരിച്ചത്” -യെദിയൂരപ്പ പറഞ്ഞു.

മേയ് 10 ന് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുൻമുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ. നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബസവരാജ് ബൊമ്മൈ മുസ്‍ലിം സംഘടനകളുടെ പരിപാടികൾക്ക് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്തതിനെ വിമർശിച്ചു. ”ഞാന്‍ ക്രിസ്ത്യന്‍, മുസ്‍ലിം ചടങ്ങുകൾക്ക് പോകാറുണ്ടായിരുന്നു. ബസവരാജ് ബൊമ്മയും പോകാറുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കില്‍ ഉറപ്പായും പോകേണ്ടതായിരുന്നു. ഇത്തരം പരിപാടികള്‍ക്ക് നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം’ - യെദിയൂരപ്പ പറഞ്ഞു:

ബി.ജെ.പിയിലെ ഗ്രൂപ്പിസവും വിമത നീക്കവും ​തെരഞ്ഞെടുപ്പിനെ ബാധിക്കി​​ല്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ആഭ്യന്തര പ്രശ്നങ്ങൾ ബി.ജെ.പിയെ ബാധിക്കില്ല. ചില മണ്ഡലങ്ങളില്‍ വിമതര്‍ ചെറിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. പക്ഷേ അത് പാര്‍ട്ടിയെ ബാധിക്കില്ല’ - അദ്ദേഹം പറഞ്ഞു.

ശിക്കാരിപുരയിലെ ബി.ജെ.പി സ്ഥാനാർഥിയായ മകന്‍ ബി.വൈ. വിജയേന്ദ്രയെ തന്റെ പിന്‍ഗാമിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് യെദിയൂരപ്പ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയും അദ്ദേഹത്തിന്റെ ക്ഷേമ പദ്ധതികളും ബൊമ്മൈ സര്‍ക്കാരിന്റെ നടപടികളും മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം സ്വീകരിച്ച സാമൂഹ്യക്ഷേമ പദ്ധതികളും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം അവകാശ​പ്പെട്ടു.

അതിനിടെ, ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോശം പരാമർശങ്ങൾ നേടി കുപ്രസിദ്ധനായ യശ്പാല്‍ സുവര്‍ണ അടക്കമുള്ളവർക്ക് തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകിയ ബിജെപി നിലപാട് തീരപ്രദേശങ്ങളിൽ സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കര്‍ണാടക പുതുവത്സര ഉത്സവമായ ഉഗാദിക്ക് ശേഷം മുസ്‍ലിം കച്ചവടക്കാര്‍ ക്ഷേത്രോത്സവങ്ങളില്‍ പങ്കെടുക്കുന്നതിനെതിരെയും ഹിന്ദുക്കള്‍ ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടും സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - BS Yediyurappa: ‘Hijab, halal issues not necessary… I will not support such things’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.