മുസാഫർനഗർ: ശസ്ത്രക്രിയയ്ക്ക് ആവശ്യപ്പെട്ട കൈക്കൂലിപ്പണം പൂർണമായി നൽകാത്തതിനെ തുടർന്ന് ഡോക്ടർ 14കാരിയായ പെൺകുട്ടിയുടെ കാൽ വീണ്ടും ഒടിച്ചതായി പരാതി. യു.പിയിലെ മുസാഫർനഗർ ജില്ല ആശുപത്രിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സൗജന്യ ചികിത്സ നൽകാൻ ചീഫ് മെഡിക്കൽ ഓഫിസർ ഉത്തരവ് നൽകിയിട്ടും അത് ലംഘിച്ചാണ് ഡോക്ടറുടെ ക്രൂരത കാട്ടിയത്.
ഒരു മാസം മുമ്പാണ് ഈ ആശുപത്രിയിൽ വെച്ച് കുട്ടിയുടെ വലതുകാലിൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കായി ആശുപത്രി അധികൃതർ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി അമ്മ രേഷ്മ പറഞ്ഞു. പണമില്ലാത്തതിനാൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇവർ ജില്ല മജിസ്‌ട്രേറ്റിനെ സമീപിക്കുകയും തുടർന്ന് സൗജന്യ ചികിത്സ നൽകാൻ ഭരണകൂടം കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ആശുപത്രി ജീവനക്കാർ ഇവരിൽനിന്ന് 8,000 രൂപ കൈപ്പറ്റി. ബാക്കി തുക പിന്നീട് നൽകിയാൽ മതിയെന്നായിരുന്നു വ്യവസ്ഥ. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ബാക്കിയുള്ള 17,000 രൂപ നൽകാൻ സാധിക്കില്ലെന്ന് അമ്മ പിന്നീട് വ്യക്തമാക്കി. തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പരിശോധനയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ഡോക്ടർ ബലമായി ശസ്ത്രക്രിയ കഴിഞ്ഞ കാൽ ഒടിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
"പരിശോധനയ്ക്കെന്ന പേരിൽ മകളെ വിളിച്ചുവരുത്തി ഡോക്ടർ അവളുടെ കാൽമുട്ട് ബലമായി പിന്നോട്ട് മടക്കി. ഈ സമയത്ത് എല്ല് പൊട്ടുന്ന ശബ്ദം കേൾക്കുകയും കുട്ടി വേദനകൊണ്ട് നിലവിളിക്കുകയും ചെയ്തിരുന്നു " -രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു.
വിധവയായ അമ്മയും മകളും നീതിതേടി ജില്ല കലക്ടറേറ്റിൽ എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തങ്ങളെ ദ്രോഹിച്ച ഡോക്ടർക്കെതിരെയും ആശുപത്രി ജീവനക്കാർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ കുടുംബം പ്രതിഷേധത്തിലാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജില്ല ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.