മുംബൈ: രാജ്യം മുഴുക്കെ കൊടിയ വേനൽ ചൂടിൽ കത്തിയാളുന്ന ഈ സമയത്ത് സൈക്കിളോടിക്കേണ്ടിവന്നാൽ പരമാവധി എത്ര ദൂരം താണ്ടാനാകും നമുക്ക്? ചിലർക്ക് തീരെ വയ്യെന്നാകും ഉത്തരം. ആേവശം തലക്കു പിടിച്ചവർക്കു പോലും ആയിരം കിലോമീറ്റർ വലിയ സംഖ്യയായിരിക്കും. പക്ഷേ, പുണെയിൽനിന്നുള്ള 43കാരിയായ പ്രീതി മസ്കെ പൂർത്തിയാക്കിയ ദൂരം കേട്ടാൽ ഞെട്ടാതിരിക്കാനാകുമോ? 6,000 കിലോമീറ്റർ ഗോൾഡൻ ക്വാഡ്രിലേറ്ററൽ എന്ന മത്സരം 24 ദിവസവും ആറു മണിക്കൂറുമെടുത്താണ് പ്രീതി പൂർത്തിയാക്കിയത്.
ക്ഷീണവും വേദനയും തോളിന് പരിക്കുമുൾപെടെ ഓരോ ഘട്ടത്തിലും വില്ലനായി പ്രശ്നങ്ങൾ പലതു വന്നെങ്കിലും അങ്കത്തിനിറങ്ങിയെങ്കിൽ അത് ജയിച്ചേ കയറൂ എന്നായിരുന്നു ആദ്യമേ മനസ്സിലുറപ്പിച്ചത്. ഗിന്നസ് റെക്കോഡ് അംഗീകാരമുള്ളതാണ് ഈ മത്സരം. 30 ദിവസത്തിനിടെയാണ് ഇത് പൂർത്തിയാക്കേണ്ടത്. പക്ഷേ, അഞ്ചു ദിവസത്തിലേറെ ബാക്കിവെച്ച് അത് പൂർത്തിയാക്കുേമ്പാൾ മനസ്സിലെ മോഹം അതിലും വലുതായിരുന്നുവെന്ന് പ്രീതി പറയുന്നു. 22 ദിവസത്തിനിടെ പൂർത്തിയാക്കണമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ, മൂന്നുവട്ടം വീണ് ശരീരം വലിയ തളർച്ചയുടെ സ്വഭാവം കാണിച്ചുതുടങ്ങിയതോടെ വൈകുകയായിരുന്നു. എന്നല്ല, പൂർത്തിയാക്കാനാകുമോ എന്നുവരെ സംശയിച്ച സമയമുണ്ടെന്നും 43 കാരി പറയുന്നു.
ഷാനിവാർ വാഡയിൽനിന്ന് ഫെബ്രുവരി 27നാണ് മാസ്കെ സൈക്കിളേറി യാത്ര തുടങ്ങുന്നത്. ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഡൽഹി എന്നിവ കറങ്ങി മാർച്ച് 24ന് പുണെയിൽ തിരികെയെത്തി.
ബംഗളൂരുവിലെത്തിയപ്പോഴായിരുന്നു കൊടുംചൂട് ഭീഷണി ഉയർത്തിയത്. രാത്രി സൈക്കിളോടിക്കാനായിരുന്നു കൂടെയുള്ളവരുടെ നിർദേശം. ഒരു രാത്രി ഓടിച്ചുനോക്കിയെങ്കിലും പിറ്റേന്ന് പകലിൽ പകരം ഉറക്കം സാധ്യമായില്ല.
മാർച്ച് പകുതിയോടെ വാരാണസി പിന്നിടുന്നതിനിടെ വീണ് തോളിന് പരിക്കേറ്റു. ഒരു ദിവസം വിശ്രമിച്ച് അതിവേഗം വീണ്ടും സൈക്കിളിൽ.
21കാരിയായ മകളുടെയും 14 കാരിയായ മകന്‍റെയും അമ്മയായ മസ്കെ 40ാം വയസ്സിൽ 2017ലാണ് രാജ്യാന്തര ഓട്ട മത്സരങ്ങളിൽ പങ്കാളിയാകുന്നത്. ആ വർഷം മലേഷ്യയിൽ നടന്ന ഏഷ്യാ പസഫിക് മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ രണ്ടു സ്വർണം സ്വന്തമാക്കി.
2019 ഡിസംബറിൽ കശ്മീരിൽനിന്ന് കന്യാകുമാരി വരെ സൈക്കിളേറി പറന്നെത്തിയത് 17 ദിവസത്തിനിടെ- 3,733 കിലോമീറ്ററായിരുന്നു ദൂരം. പിന്നീടൊരിക്കൽ നാസികിൽനിന്ന് അമൃതസർ വരെ 1,600 കിലോമീറ്റർ ദൂരം അഞ്ചു ദിവസവും അഞ്ചു മണിക്കൂറും കൊണ്ട് പൂർത്തിയാക്കി. മലനിരകളിൽ ട്രക്കിങ്ങും ട്രെയ്ൽ റണ്ണിങ്ങുമായി പല തലങ്ങളിൽ സജീവമാണ് മസ്കെ.
മുമ്പും ഗോൾഡൻ ക്വാഡ്രിലേറ്ററൽ വനിതകൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അതിന് എടുത്ത സമയം ഇരട്ടിയോളമാണ്- 46 ദിവസം. അവിടെയാണ് മസ്കെയുടെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.