ന്യൂഡൽഹി: പ്രമുഖ തമിഴ് നടനും രാഷ്ട്രീയക്കാരനുമായ എസ്.വി. ശേഖറിനെ പരാമർശിച്ച് ഡൽഹി നിയമസഭയിൽ ഇ-മെയിൽ ബോംബ് ഭീഷണി. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയിൽ ബ്രാഹ്മണർ ചേരുന്നതിനെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള രണ്ട് ഇമെയിലുകളാണ് തിങ്കളാഴ്ച നിയമസഭ സെക്രട്ടേറിയറ്റിനും സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്കും ലഭിച്ചത്.
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഡി.എം.കെയിൽ ചേർന്നതുമായി ബന്ധപ്പെട്ടാണ് ഭീഷണി സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. ഹിന്ദിയിൽ അയച്ചിട്ടുള്ള ഇ-മെയിൽ സന്ദേശത്തിൽ തികച്ചും പ്രകോപനപരമായ പരാമർശങ്ങളാണ് ഉള്ളത്.
"ഒരു ബ്രാഹ്മണനും ഡി.എം.കെയിൽ ചേരാൻ പാടില്ല. അങ്ങനെ ചേരുന്നുണ്ടെങ്കിൽ അവർ നഗ്നരായി നിന്ന് 'പെരിയാർ അംബേദ്കർ സിന്ദാബാദ്' എന്ന് വിളിക്കണം. എങ്കിൽ മാത്രമേ അവരെ പാർട്ടിയിൽ ഉൾപ്പെടുത്താവൂ," എന്ന് സന്ദേശത്തിൽ പറയുന്നു.
ബി.ജെ.പി ഏജന്റായിട്ടാണ് എസ്.വി. ശേഖർ ഡി.എം.കെയിൽ എത്തിയതെന്നും ഇതിന് പ്രതികാരമായി ഡൽഹി നിയമസഭ തകർക്കുമെന്നുമാണ് ഭീഷണി. സംഭവത്തെത്തുടർന്ന് സഭയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.
ഭീഷണി ലഭിച്ചയുടൻ ഡൽഹി പൊലീസും ഡോഗ് സ്‌ക്വാഡും നിയമസഭ മന്ദിരത്തിൽ വിപുലമായ പരിശോധന നടത്തി. സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫിസ് നൽകിയ വിവരമനുസരിച്ച്, കഴിഞ്ഞ മാർച്ചിലും സമാനമായ രീതിയിൽ നിയമസഭയ്ക്കും മെട്രോ സ്റ്റേഷനും നേരെ ഭീഷണി ഉയർന്നിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി രേഖാ ഗുപ്ത തുടങ്ങിയവർക്കെതിരെയും ഇമെയിലിൽ പരാമർശമുണ്ടായിരുന്നു.
സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനായി സൈബർ സെൽ ഉദ്യോഗസ്ഥർ പരിശ്രമിച്ചുവരികയാണ്.
ഏപ്രിൽ 23ന് തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ രാഷ്ട്രീയ വിവാദം ഡൽഹിയിലേക്ക് പടരുന്നത്. ഭരണകക്ഷിയായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിലുള്ള പോരാട്ടത്തിന് പുറമെ, നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) കൂടി രംഗത്തുള്ളത് ഇക്കുറി മത്സരത്തിന് വീറും വാശിയും വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.