ഗണേശ ചതുർഥി മുസ്‍ലിംകൾ എതിർക്കുന്നതായി കാണിച്ച് ബി.ജെ.പി പ്രവർത്തകന്റെ വിദ്വേഷ വീഡിയോ
മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന രീതിയിൽ ബി.ജെ.പി പ്രവർത്തകൻ മനീഷ് ഭാനുശാലി നിർമ്മിച്ച വിവാദ വീഡിയോ വലിയ ചർച്ചയാകുന്നു. മഹാരാഷ്ട്രയിലെ ഗണേശോത്സവത്തോടനുബന്ധിച്ച് മുസ്‍ലിംകൾ ഹിന്ദു ആഘോഷങ്ങളെ എതിർക്കുന്നതായി ചിത്രീകരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ഗണേശ ചതുർഥിഘോഷയാത്ര തങ്ങളുടെ പ്രദേശത്തു കൂടി കൊണ്ടുപോകരുതെന്ന് ഒരു മുസ്‍ലിം വ്യക്തി ഭീഷണിയുടെ സ്വരത്തിൽ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. പരമ്പരാഗതമായി നടക്കുന്ന ആഘോഷമാണിതെന്നും അത് മാറ്റാനാകില്ലെന്നും ഭാനുശാലി പറയുമ്പോൾ, ഘോഷയാത്ര മാറ്റാൻ തയ്യാറായില്ലെങ്കിൽ തന്നെ വെട്ടിനുറുക്കുമെന്നാണ് മറുഭാഗത്തുള്ള കഥാപാത്രം ഭീഷണിപ്പെടുത്തുന്നത്. തുടർന്ന് നടത്തുന്ന സംഘർഷാത്മകമായ രംഗങ്ങളിലൂടെ മുസ്‍ലിം സമുദായത്തിനെതിരെ ഹിന്ദുക്കൾ അക്രമത്തിലേക്ക് തിരിയണമെന്ന തരത്തിലുള്ള വർഗീയ ആശയമാണ് വീഡിയോ മുന്നോട്ടുവെക്കുന്നത്.
വിവിധ മതവിഭാഗങ്ങൾ പരസ്പരം സഹകരിച്ച് ആഘോഷിക്കാറുള്ള മഹാരാഷ്ട്രയുടെ ഗണേശോത്സവത്തെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. നേരത്തെ 2021-ൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ എൻ.സി.ബിക്ക് വിവരം നൽകിയെന്ന് അവകാശപ്പെട്ട് വാർത്തകളിൽ ഇടംനേടിയ വ്യക്തിയാണ് മനീഷ് ഭാനുശാലി. എന്നാൽ പിന്നീട് ഈ കേസിൽ ആര്യൻ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.