അഹമ്മദാബാദ്: ഗുജറാത്തിൽ റെക്കോർഡ‍് സീറ്റുകളുമായി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അമിത് ഷാ. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവിൽകോഡിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് കോൺഗ്രസ് വ്യക്തമായി പറയണമെന്നും അമിത് ഷാ പറഞ്ഞു. 'ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്ന് 1950 മുതൽ ഞങ്ങളുടെ പ്രകടന പത്രികയിലുണ്ട്. ഏതൊരു മതേതര രാഷ്ട്രത്തിലും എല്ലാ മതങ്ങളിലെയും പൗരന്മാർക്ക് തുല്യമായ നിയമങ്ങൾ ഉണ്ടായിരിക്കണം. ഇത് ഞങ്ങളുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്. ഞങ്ങൾ അത് നിറവേറ്റും'-അമിത് ഷാ പറഞ്ഞു.
'ഗുജറാത്തിലെ ജനങ്ങളുടെ അനുഗ്രഹം ബി.ജെ.പിക്കുണ്ട്. ഗുജറാത്തിന്റെ വികസനകാര്യത്തിൽ ബി.ജെ.പി ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുകയായിരുന്നു ഞങ്ങൾ'-അമിത് ഷാ പറഞ്ഞു.
'ശക്തമായ സർക്കാരുണ്ടാക്കി സുരക്ഷിതവും വികസിതവും വിദ്യാഭ്യാസപരമായി മുൻപന്തിയിലുമുള്ള സംസ്ഥാനമായി ഗുജറാത്തിനെ മാറ്റണം. വർഷങ്ങളായി ബി.ജെ.പി അതിനാണ് ശ്രമിക്കുന്നത്'' - അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ സാന്നിധ്യത്തെ പറ്റിയുള്ള ചോദ്യത്തിന് അമിത് ഷായുടെ മറുപടി ഇങ്ങനെ- 'ഗുജറാത്തിലെ ജനങ്ങൾ മൂന്നാമതൊരു പാർട്ടിയെ ഒരിക്കലും അംഗീകരിക്കില്ല. ആർക്ക് പറയാനുള്ളതും കേൾക്കുക എന്നത് ഗുജറാത്തിലെ ജനങ്ങളുടെ സ്വഭാവമാണ്. ആ വാക്കുകൾ ആളുകളെ സ്വാധീനിച്ചാൽ, എനിക്ക് ഒന്നും പറയാനില്ല, തെരഞ്ഞെടുപ്പ് ഫലം തന്നെ സംസാരിക്കട്ടെ'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.