അഖിലേഷ് യാദവ്
ലഖ്‌നോ: ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ വ്യാപകമായി കൃത്രിമം കാണിക്കുകയാണെന്ന ഗുരുതര ആരോപണവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പശ്ചിമ ബംഗാളിലും ബിഹാറിലും കണ്ടതുപോലുള്ള തെരഞ്ഞെടുപ്പ് കൊള്ളയും കള്ളത്തരങ്ങളും ഉത്തർപ്രദേശിലും ആവർത്തിക്കാൻ അനുവദിച്ചാൽ, രാജ്യത്ത് ഭാവിയിൽ ഒരു തെരഞ്ഞെടുപ്പ് പോലും നടക്കാൻ സാധ്യതയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
യു.പിയിലെ കാസ്‌ഗഞ്ചിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം താല്പര്യങ്ങൾക്ക് അനുസൃതമായി രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകളെ മാറ്റിയെഴുതാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അഖിലേഷ് യാദവ് ആരോപിച്ചു. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി വൻ അട്ടിമറിക്ക് പദ്ധതിയിട്ടിരുന്നതായി അഖിലേഷ് യാദവ് അവകാശപ്പെട്ടു.
‘വോട്ട് കൊള്ളയടിക്കാനാണ് ബി.ജെ.പി തയാറെടുപ്പുകൾ നടത്തിയത്. എന്നാൽ സമാജ്‌വാദി പാർട്ടി ഇപ്പോൾ അതിനെ പ്രതിരോധിക്കാൻ പൂർണ്ണ സജ്ജമാണ്. ഓരോ ഗ്രാമത്തിലും ഓരോ വീടുകളിലും കയറി ഒരു വോട്ടറുടെ പേര് പോലും വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നില്ലെന്ന് നമ്മുടെ പ്രവർത്തകർ ഉറപ്പാക്കണം. വനിതാ സംവരണത്തിന്റെ കാര്യത്തിലും ബി.ജെ.പി നാടകങ്ങളാണ് കളിച്ചത്. പ്രതിപക്ഷ നേതാക്കൾക്ക് ആർക്കും ജയിക്കാൻ കഴിയാത്ത രീതിയിൽ, സ്വന്തം താല്പര്യപ്രകാരം രൂപകൽപ്പന ചെയ്ത ഒരു ലോക്‌സഭയാണ് അവർക്ക് വേണ്ടത്’ അഖിലേഷ് യാദവ് പറഞ്ഞു.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടർപട്ടിക പരിശോധിച്ചാൽ ബി.ജെ.പിയുടെ ഈ കൃത്രിമങ്ങൾ പൂർണ്ണമായി പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടുകൾ വെട്ടിമാറ്റാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും അത് ഒടുവിൽ അവരുടെ സ്വന്തം അണികളെ തന്നെയാണ് ബാധിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ അവകാശങ്ങൾ ബി.ജെ.പി സർക്കാർ തട്ടിയെടുക്കുകയാണെന്നും സംവരണ ആനുകൂല്യങ്ങൾ കൊള്ളയടിക്കുകയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. യു.പിയിലെ ജനങ്ങൾ ബി.ജെ.പിയെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും 2027ൽ സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യു.പിയിൽ നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകളെ പരാമർശിച്ച അഖിലേഷ് യാദവ്, ഇതിന് പിന്നിൽ പ്രവർത്തിച്ചവർ വലിയ വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. സമാജ്‌വാദി പാർട്ടി വീണ്ടും അധികാരത്തിൽ വരുമ്പോൾ ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ നടത്തിയ ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും എതിരെ നിയമപരമായ കർശന നടപടിയുണ്ടാകുമെന്നും അവർ ജയിലിൽ പോകേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുൻ പ്രസ്താവനകളെയും അഖിലേഷ് യാദവ് ശക്തമായി പരിഹസിച്ചു. ‘2017ന് മുമ്പ് ഈ മേഖലക്ക് ഒരു ഐഡന്റിറ്റിയും ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ യാഥാർത്ഥ്യം എന്തെന്നാൽ 2017ന് മുമ്പ് അദ്ദേഹത്തിന് തന്നെ ഈ സംസ്ഥാനത്ത് ഒരു ഐഡന്റിറ്റിയും ഉണ്ടായിരുന്നില്ല എന്നതാണ്. യു.പിയുടെ വികസനത്തിനായി എക്കാലത്തും പ്രവർത്തിച്ചിട്ടുള്ളത് സോഷ്യലിസ്റ്റുകളാണ്’ അഖിലേഷ് യാദവ് തിരിച്ചടിച്ചു.
സംസ്ഥാനത്ത് പണപ്പെരുപ്പവും അഴിമതിയും വർധിച്ചതായും കർഷകരും യുവാക്കളും കടുത്ത ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്‌പി ഭരണകാലത്ത് ആരംഭിച്ച ആംബുലൻസ് സംവിധാനങ്ങൾ നിലവിലെ സർക്കാർ തകർത്തതായും സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും മരുന്നുകളുടെയും കടുത്ത ക്ഷാമമാണെന്നും അദ്ദേഹം ആരോപിച്ചു. കർഷകർക്ക് മിനിമം പിന്തുണ വില ഉറപ്പാക്കാനോ വരുമാനം ഇരട്ടിയാക്കാനോ സർക്കാരിന് സാധിച്ചിട്ടില്ല. ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.