‘കുട്ടികള്‍ കാണിച്ചത് വലിയ ധീരത, സമൂഹത്തെ സഹായിച്ചു’; അതീഖ് അഹമ്മദിന്‍റെ കൊലയാളികള്‍ക്ക് സൗജന്യ നിയമസഹായവുമായി മുന്‍ ബി.ജെ.പി നേതാവ്

ബറേലി: ഉത്തര്‍പ്രദേശില്‍ മുന്‍ എം.പി അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും കൊലപ്പെടുത്തിയ പ്രതികള്‍ക്ക് സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് ഷാജഹാൻപൂരിലെ മുൻ ബി.ജെ.പി നേതാവ്. ഹിന്ദുയിസം ആർട്ട് ആൻഡ് കൾച്ചർ ഫൗണ്ടേഷൻ എന്ന പ്രാദേശിക സാമൂഹിക കൂട്ടായ്മ നടത്തുന്ന രാഗിണി സിങാണ് വാഗ്ദാനവുമായി രംഗത്തെത്തിയത്.

"ഈ ആൺകുട്ടികൾ തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിൽ അപാരമായ ധൈര്യം പ്രകടിപ്പിക്കുകയും നമ്മുടെ സമൂഹത്തെ സഹായിക്കുകയും ചെയ്തു.അവർ ദരിദ്ര പശ്ചാത്തലത്തിലുള്ളവരായതിനാൽ, ഞങ്ങളുടെ ഫൗണ്ടേഷനിലൂടെ സാധ്യമായ എല്ലാ നിയമ സഹായങ്ങളും ഞങ്ങൾ അവർക്ക് നൽകും''. അതിഖും സഹോദരനും കൊടും കുറ്റവാളികളാണെന്നും ജയിലിൽ നിന്ന് സംഘടിത റാക്കറ്റ് നടത്തുന്നവരാണെന്നും സിങ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

''40 വർഷമായി അവർ കൊലപാതകങ്ങളും പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കലും പണം തട്ടലും വഴി കോടികളുടെ സ്വത്തുക്കള്‍ സമ്പാദിച്ചു. കഴിഞ്ഞ സര്‍ക്കാരുകള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളെ തടയാന്‍ സാധിച്ചില്ല. സാക്ഷികൾ അവർക്കെതിരെ മൊഴി നൽകാൻ വിസമ്മതിക്കുന്ന തരത്തിലായിരുന്നു അവരുടെ ഭീകരത. സിസ്റ്റത്തിലെ പഴുതുകൾ ഉപയോഗിച്ച് കളിക്കുന്നതിൽ അവർ വളരെ മികച്ചവരായിരുന്നു.'' രാഗിണി കൂട്ടിച്ചേര്‍ത്തു.

അതീഖ് അഹമ്മദിന്‍റെ കൊലപാതകത്തെ ന്യായീകരിക്കുകയാണോ എന്ന ചോദ്യത്തിന് അതൊരിക്കലും ശരിയായ സമീപനമാകില്ലെന്നും എന്നാൽ അതീഖ് ഉൾപ്പെട്ട പ്രവർത്തനങ്ങൾക്ക് താന്‍ എതിരാണെന്നായിരുന്നു രാഗിണിയുടെ മറുപടി. 2012ൽ ഷാജഹാൻപൂരിലെ തിൽഹാർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച രാഗിണി ബി.എസ്.പിയുടെ റോഷൻലാൽ വർമയോട് പരാജയപ്പെട്ടിരുന്നു.

പ്രയാഗ്‌രാജില്‍ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴാണ് പൊലീസിന്‍റെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍വെച്ച് അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അതീഖും അഷ്‌റഫും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാൻ തുടങ്ങിയ ഉടൻ മൂന്നംഗ സംഘം ഇരുവരുടെയും തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ് ഇരുവരും നിലത്തുവീഴുകയായിരുന്നു.

അതീഖിനെയും സഹോദരൻ അഷ്റഫിനെയും ഇതിനുമുമ്പും പ്രതികൾ വധിക്കാൻ ശ്രമിച്ചിരുന്നെന്നും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. റിമാൻഡിൽ വാദം കേൾക്കാൻ പ്രയാഗ് രാജ് കോടതിയിലേക്ക് കൊണ്ടുപോയ ദിവസമായിരുന്നു അത്. എന്നാൽ, കനത്ത പൊലീസ് സുരക്ഷ കാരണം പ്രതികൾ അന്ന് പിന്മാറുകയായിരുന്നത്രെ. എന്നാൽ, പിറ്റേന്ന് ഏപ്രിൽ 15ന് ഇരുവരയും പ്രതികൾ കൊലപ്പെടുത്തുകയും ചെയ്തു.

താൻ കൊല്ലപ്പെട്ടാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയക്കാനായി അതീഖ് അഹ്മദ് രഹസ്യ കത്ത് കൈമാറിയിരുന്നതായി അഭിഭാഷകനായ വിജയ് മിശ്ര പറഞ്ഞിരുന്നു. ഇത് രണ്ട് പേർക്കും അയച്ചതായും അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - BJP supporter offers free legal aid to Atiq's killers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.