ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ‘ശുദ്ധീകരിച്ച’ സംഭവത്തിൽ ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രെ. രാജ്യത്തെ ഭരണഘടനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനിക്കുന്നുണ്ടെങ്കിൽ ഖാർഗെയെ അപമാനിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുത്തുവെന്ന് ഉറപ്പുവരുത്തണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.
ഖാർഗെയുടെ വേദി ശുദ്ധീകരിച്ച ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരുടെ നടപടി അങ്ങേയറ്റം ആക്ഷേപകരവും ലജ്ജാകരവുമായ മാനസികാവസ്ഥ മാത്രമല്ലെന്നും ഇന്ത്യൻ ഭരണഘടനയുടെയും എസ്.സി/എസ്.ടി നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്നും എക്സിലെ പോസ്റ്റിൽ പ്രിയങ്ക പറഞ്ഞു. സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാറോ പ്രതികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിന്റെ കാരണം എന്താണെന്നും പ്രിയങ്ക ചോദിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ വാർത്ത സമ്മേളനത്തിന്റെ വിഡിയോയും പ്രിയങ്ക പോസ്റ്റിൽ പങ്കുവെച്ചു.
ഖാർഗെക്കെതിരായ നടപടി അയിത്താചരണത്തിന് തുല്യമാണെന്നും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മാനനസികാവസ്ഥയാണ് ഇത് തുറന്നുകാണിക്കുന്നതെന്നും രാഹുൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ദലിതർ പുരോഗമിക്കുന്നതും അന്തസ്സോടെ ജീവിക്കുന്നതും വിജയിക്കുന്നതും ബി.ജെ.പി ഇഷ്ടപ്പെടുന്നില്ല. അങ്ങേയറ്റം ലജ്ജാകരമായ സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷന് നീതി ലഭിക്കണം. അത് ഉറപ്പുവരുത്തുകയെന്നത് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ചുമതലയാണെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.