ജമ്മു: തന്റെ പ്രതിച്ഛായ തകർക്കാനും ‘പപ്പു’ ആക്കി മാറ്റാനും ബി.ജെ.പിയും ആർ.എസ്.എസും ആയിരക്കണക്കിന് കോടി രൂപ ചെലവാക്കിയെങ്കിലും ഒടുവിൽ സത്യം പുറത്തുവരുകതന്നെ ചെയ്തെന്ന് രാഹുൽ ഗാന്ധി. സമൂഹ മാധ്യമങ്ങളിൽ ‘പപ്പു’വാക്കി മാറ്റുന്നതിന് ആസൂത്രിത നീക്കമാണ് നടത്തിയത്. പണം, അധികാരം, അഹങ്കാരം എന്നിവയല്ല; സത്യമാണ് ഈ രാജ്യത്ത് പ്രവർത്തിക്കുകയെന്ന പാഠം ബി.ജെ.പിയെ പഠിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. ചൊവ്വാഴ്ച ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് തിരിക്കുംമുമ്പ് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യം മൂടിവെക്കാനും തന്റെ പ്രതിച്ഛായ ഇല്ലാതാക്കാനും ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾ ആസൂത്രിതമായി ആയിരക്കണക്കിന് കോടികൾ ചെലവാക്കിയതിന് നിങ്ങൾ സാക്ഷികളാണെന്ന് രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നിട്ടും സത്യം പുറത്തുവരുകതന്നെ ചെയ്തു. പണമുണ്ടെങ്കിൽ നിങ്ങൾക്ക് ആരെയും തരം താഴ്ത്താം, ആരുടെ പ്രതിച്ഛായയും തകർക്കാം, ഏത് സർക്കാറിനെയും വിലക്കു വാങ്ങാം. എന്നാൽ, അത് സത്യമല്ല. പണത്തെയും അധികാരത്തെയും തള്ളിമാറ്റി സത്യം പുറത്തുവരുക തന്നെ ചെയ്യും. ഈ നഗ്നയാഥാർഥ്യം ബി.ജെ.പി നേതാക്കൾ സാവധാനം മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോഡോ യാത്രക്ക് ജമ്മുവിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. 2019 സെപ്റ്റംബറിൽ കോൺഗ്രസിൽ ചേർന്ന് ആറു മാസത്തിനകം പാർട്ടി വിട്ട് ശിവസേനയിൽ അംഗമായ നടി ഊർമിള മാതോന്ദ്കർ അടക്കം യാത്രയിൽ ഭാഗമായി. പരമ്പരാഗത കശ്മീരീ വസ്ത്രമണിഞ്ഞാണ് ഊർമിള എത്തിയത്. സാഹിത്യകാരൻ പെരുമാൾ മുരുകൻ, ജമ്മു-കശ്മീർ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വികർ റസൂൽ വാനി, മുൻ പ്രസിഡന്റ് ജി.എ. മിർ തുടങ്ങിയവരും നൂറുകണക്കിന് പ്രവർത്തകരും റാലിയിൽ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.