നരേന്ദ്ര മോദി

ഒഡിഷ തീപിടിത്തം: മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കട്ടക്ക്: ഒഡിഷയിലെ കട്ടക്കിലുള്ള എസ്‌.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെ ട്രോമ കെയർ ഐ.സി.യുവിലുണ്ടായ അപകടത്തിൽ പത്ത് പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ 11 ഓളം ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്നാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. എക്സിലൂടെയാണ് പ്രധാനമന്ത്രി തന്റെ അനുശോചനം രേഖപ്പെടുത്തിയത്. ‘ഒഡിഷയിലെ കട്ടക്കിലുണ്ടായ ഈ അപകടം അങ്ങേയറ്റം വേദനാജനകമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’ പ്രധാനമന്ത്രി കുറിച്ചു.


പുലർച്ചെ ഏകദേശം 2:30ഓടെ എമർജൻസി വിഭാഗത്തിലെ ട്രോമ കെയർ ഐ.സി.യുവിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ അഗ്നിശമന വിഭാഗവും പിന്നാലെയെത്തിയ മൂന്ന് ഫയർ എഞ്ചിനുകളും ചേർന്നാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയണച്ചത്. പരിക്കേറ്റ ജീവനക്കാരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

കനത്ത പുക ഉയർന്നതിനെ തുടർന്ന് ഐ.സി.യുവിൽ ഉണ്ടായിരുന്ന രോഗികൾ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഒഡിഷ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. 23 രോഗികളായിരുന്നു അവിടെ ചികിത്സയിലുണ്ടായിരുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 25 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. പരിക്കേറ്റവരിൽ രണ്ട് പേർ ആശുപത്രി ജീവനക്കാരാണ്.

Tags:    
News Summary - PM Modi announces Rs 2 lakh ex gratia for kin of deceased after 10 killed in blaze at SCB Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.