ബി.ജെ.പി ന്യൂനപക്ഷ മോർച്ച യോഗത്തിൽ നടന്ന സംഘർഷം
ജയ്പൂർ: ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ച യോഗത്തിലുണ്ടായ സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റിനുള്ള സ്വീകരണ പരിപാടിക്കിടെയാണ് സംഘർഷം ഉടലെടുത്തത്. ആര് വേദിയിലേക്ക് പ്രവേശിക്കുമെന്നതിനെച്ചൊല്ലി രണ്ട് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ യോഗത്തിൽ നാടകീയ സംഭവങ്ങളുണ്ടായി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മദൻ റാത്തോറിനെ സ്വാഗതം ചെയ്യുന്നതിനായാണ് ജയ്പൂരിൽ ന്യൂനപക്ഷ മോർച്ച യോഗം നടന്നത്. വ്യാഴാഴ്ച സംസ്ഥാന ഓഫീസിൽ ബി.ജെ.പി ന്യൂനപക്ഷ മുന്നണി പ്രസിഡന്റ് ഹമീദ് ഖാൻ മേവതിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സംസ്ഥാന ഭാരവാഹികൾ, ജില്ല പ്രസിഡന്റുമാർ, ജില്ല ജനറൽ സെക്രട്ടറിമാർ എന്നിവരുൾപ്പെടെയുള്ള പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. രാജ്യസഭാംഗം കൂടിയായ മദൻ റാത്തോറായിരുന്നു ചടങ്ങിൽ മുഖ്യാതിഥി.
പാർട്ടി പ്രവർത്തകനായ ഫരീദുദ്ദീൻ ജാക്കി വേദിയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ ന്യൂനപക്ഷ മുന്നണിയുടെ ജനറൽ സെക്രട്ടറി ജാവേദ് ഖുറേഷി ഇടപെട്ട് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ഇത് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. മദൻ റാത്തോർ ഇടപെട്ട് ഇരുനേതാക്കളെയും ശാന്തരാക്കുകയും വിഷയം പരിഹാരത്തിലെത്തിക്കുകയും ചെയ്തതോടെയാണ് ഒടുവിൽ സ്ഥിതിഗതികൾ ശാന്തമായത്. മദൻ റാത്തോറിനെ ആദരിക്കാൻ സംസ്ഥാനത്തുടനീളമുള്ള തൊഴിലാളികൾ ജയ്പൂരിൽ ഒത്തുകൂടിയിരുന്നതായി മേവതി വിശദീകരിച്ചു.
'സമ്മേളനത്തിന് പിന്നിൽ ദുരുദ്ദേശ്യമൊന്നുമില്ലായിരുന്നു പക്ഷേ വേദിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ തെറ്റിദ്ധാരണ മൂലം അശുഭകരമായ സംഭവം ഉണ്ടായി.' അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയുമായി തോളോട് തോൾ ചേർന്ന് നിൽക്കാനും പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കാനും ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ആവേശം തിരിച്ചറിയണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.