ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകൻ ശുജാഅത് ബുഖാരിയുടെ കൊലപാതകം ചൂണ്ടിക്കാട്ടി കശ്മീരിലെ മാധ്യമ പ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കി ബി.ജെ.പി നേതാവ് ചൗധരി ലാൽ സിങ്. റിപ്പോർട്ടിങ് നടത്തുമ്പോൾ ചില നിയന്ത്രണമൊക്കെ പാലിച്ചാൽ നിങ്ങൾക്ക് കൊള്ളാമെന്നായിരുന്നു വാർത്തസമ്മേളനത്തിലെ ഭീഷണി. ബശാറത്തിന് സംഭവിച്ചതുപോലെ ജീവിക്കാൻ നിങ്ങൾക്ക് കഴിയുമോ, അത്തരം ഒരു സാഹചര്യം ഉണ്ടായാൽ? -ബി.ജെ.പി നേതാവ് വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
കൊല്ലപ്പെട്ട റൈസിങ് കശ്മീർ ചീഫ് എഡിറ്റർ ശുജാഅത് ബുഖാരിയുടെ സഹോദരമാണ് ബശാറത് ബുഖാരി. അതുകൊണ്ട് മാധ്യമപ്രവർത്തകർ നിയന്ത്രണം പാലിക്കണം. എന്നാൽ, ഈ സാഹോദര്യബന്ധം നിലനിൽക്കും. പുരോഗതിയുണ്ടാകും ^ചൗധരി പറഞ്ഞു. കശ്മീരിലെ പി.ഡി.പി- ബി.ജെ.പി സർക്കാറിൽ വനംമന്ത്രിയായിരുന്ന സിങ് മുമ്പും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. കഠ്വ ബലാത്സംഗക്കൊലക്കേസിലെ പ്രതിക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ റാലിയിൽ പങ്കെടുത്തതിന് ഏപ്രിലിൽ അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നിരുന്നു.
ഭീഷണിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർ എൻ.എൻ. വോറയെ സമീപിക്കാൻ മാധ്യമപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. ചൗധരിയുടെ പ്രസ്താവനയെ അപലപിച്ച കശ്മീർ എഡിറ്റേഴ്സ് ഗിൽഡ്, പ്രസ്താവന സൂചിപ്പിക്കുന്നത് ബുഖാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില വിവരങ്ങൾ അറിയാമെന്നും അത് അന്വേഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. കഠ്വ കേസ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ മുമ്പും ഭീഷണിപ്പെടുത്തിയിട്ടുള്ള ചൗധരിക്കെതിരെ പരാതി നൽകുമെന്നും ഗിൽഡ് വ്യക്തമാക്കി.
ചൗധരിയുടെ പ്രസ്താവനയിൽ നാഷനൽ കോൺഫറൻസ്, കോൺഗ്രസ്, പാന്തേഴ്സ് പാർട്ടി തുടങ്ങിയ സംഘടനകൾ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.