ലക്നൗവിലെ പാർട്ടി ഓഫിസിലേക്ക് ആര്യനെ വിളിച്ചുവരുത്തിയ അഖിലേഷ് യാദവ് വെങ്കല പാത്രങ്ങൾ സമ്മാനിക്കുന്നു
ലക്നൗ: ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ചായ നൽകിയതിന്റെ പേരിൽ ചായക്കടക്കാരനും കുടുംബത്തിനും നേരെ ബി.ജെ.പി ഭരണകൂടത്തിന്റെ ക്രൂരമായ പീഡനം. ഫത്തേപ്പൂരിലെ ശേഷ്മാൻ യാദവ്, മകൻ ആര്യൻ യാദവ് എന്നിവർ നടത്തുന്ന കടയാണ് ഉദ്യോഗസ്ഥർ ചേർന്ന് പൂട്ടിക്കാൻ ഒരുങ്ങുന്നത്. ഭരണകൂട ഭീകരതയെത്തുടർന്ന് ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും തങ്ങൾ നാടുവിടുകയാണെന്നും കുടുംബം പറഞ്ഞു.
ഫെബ്രുവരിയിൽ നടന്ന പര്യടനത്തിനിടെ അഖിലേഷ് യാദവ് ഇവരുടെ കടയിൽ കയറി ചായ കുടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികാര നടപടിയെന്നോണം അധികൃതർ രംഗത്തെത്തിയതെന്ന് കുടുംബം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ ഭക്ഷണത്തിൽ മായം ചേർത്തെന്നാരോപിച്ച് ചായയുടെ സാമ്പിൾ ശേഖരിക്കുകയും അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. കൃത്യമായ ലൈസൻസ് ഹാജരാക്കിയിട്ടും "അഖിലേഷ് യാദവിന് ചായ നൽകിയതുകൊണ്ട് നിങ്ങളുടെ കട സീൽ ചെയ്യും" എന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി ആര്യൻ യാദവ് പറഞ്ഞു.
ഉദ്യോഗസ്ഥർ കടയിൽനിന്ന് ചായ കുടിച്ച ശേഷം പണം ചോദിച്ചപ്പോൾ ആര്യനെയും മാതാപിതാക്കളെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയുണ്ട്. ചായയുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതി ലഭിച്ചതിനാലാണ് പരിശോധന നടത്തിയതെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ വാദം. എന്നാൽ, കാലങ്ങളായി ഉപയോഗിക്കുന്ന പാത്രങ്ങളുടെ പേരിൽ കട പൂട്ടിക്കുമെന്ന ഭീഷണി രാഷ്ട്രീയ പ്രേരിതമാണെന്ന് കുടുംബം ആരോപിക്കുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബം പറയുന്നു.
വിഷയം ശ്രദ്ധയിൽപ്പെട്ട അഖിലേഷ് യാദവ് ലക്നൗവിലെ പാർട്ടി ഓഫിസിലേക്ക് ആര്യനെ വിളിച്ചുവരുത്തുകയും ചായയുണ്ടാക്കാൻ വെങ്കല പാത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. ബി.ജെ.പി സർക്കാർ ജനങ്ങളുടെ ഉപജീവനമാർഗം തട്ടിയെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"അലൂമിനിയം പാത്രങ്ങളാണോ അതോ പൈപ്പ് ഇട്ട് ഗട്ടറിൽനിന്ന് ഗ്യാസ് ഉണ്ടാക്കുന്നതാണോ കൂടുതൽ മലിനം? സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്നവരെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണ്. ആരുടെയൊക്കെ ഉപജീവനമാർഗം ബി.ജെ.പി തട്ടിയെടുക്കുന്നുവോ അവർക്കെല്ലാം സമാജ്‌വാദി പാർട്ടി താങ്ങും തണലുമായി നിൽക്കും" - അഖിലേഷ് യാദവ് തന്റെ എക്‌സ് സന്ദേശത്തിലൂടെ വ്യക്തമാക്കി.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴുക്കുചാലിലെ വാതകം ഉപയോഗിച്ച് ചായയുണ്ടാക്കാമെന്ന് പറഞ്ഞതിനെ പരിഹസിച്ചായിരുന്നു അഖിലേഷിന്റെ പ്രതികരണം. സംഭവത്തിൽ ഭരണകൂടത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.