കൊൽക്കത്ത: പശ്ചിമ ബംഗാൾ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് പുതുതന്ത്രവുമായി ബി.ജെ.പി. മേയ് 14ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ, ബി.ജെ.പി വൻ തോതിൽ മുസ്ലിം സ്ഥാനാർഥികളെ നിർത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മൊത്തം 850ലധികം മുസ്ലിംകൾക്കാണ് പാർട്ടി ടിക്കറ്റ് നൽകിയത്. ഇത് സംസ്ഥാനത്തെ പാർട്ടിയുടെ ചരിത്രത്തിലെ സർവകാല റെക്കോഡാണ്.
2013ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പട്ടികയിൽ ഇടംനേടിയത് 100 ൽ താഴെ മുസ്ലിംകൾ മാത്രമാണ്. എന്നാൽ, ഇൗ നീക്കത്തിൽ കാര്യമില്ലെന്നും ന്യൂനപക്ഷ സമുദായങ്ങൾക്ക് മുഖ്യമന്ത്രി മമത ബാനർജിയിൽ പൂർണ വിശ്വാസമാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജി പറഞ്ഞു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 294 അംഗ പട്ടികയിൽ ആറ് മുസ്ലിംകൾ മാത്രമാണുണ്ടായിരുന്നത്. പുതിയ നീക്കം തെരഞ്ഞെടുപ്പ് നയത്തിലെ പ്രധാന മാറ്റമാണെന്ന് പാർട്ടി ഉന്നത നേതാക്കൾ പറഞ്ഞു. 30 ശതമാനത്തോളം മുസ്ലിംകളുള്ള സംസ്ഥാനത്ത് അവരെ കൂടുതലായി ഉൾക്കൊള്ളുന്ന നയം വേണമെന്നത് സ്വാഭാവികമാണെന്ന് ബി.ജെ.പി സംസ്ഥാന ന്യൂനപക്ഷ മോർച്ച പ്രസിഡൻറ് അലി ഹുസൈൻ പറഞ്ഞു.
പാർട്ടി പട്ടികയിൽ കൂടുതൽ മുസ്ലിംകളെ ഉൾപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ മുകുൾ റോയ് ആണെന്ന് റിപ്പോർട്ടുണ്ട്. മുർഷിദാബാദ്, മാൽഡ, ഉത്തർ ദിനജ്പൂർ, സൗത്ത് ദിനജ്പൂർ, ബിർഭൂം, സൗത്ത് 24 പർഗാനാസ് മേഖലകളിലാണ് ബി.ജെ.പി ഏറ്റവും കൂടുതൽ മുസ്ലിം സ്ഥാനാർഥികളെ നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.