അദ്വാനിക്ക് സീറ്റില്ല; ബി.ജെ.പി ആദ്യ സ്ഥാനാർഥി പട്ടികയായി
ന്യൂഡൽഹി: തലമുതിർന്ന നേതാവ് എൽ.കെ. അദ്വാനിയെ മത്സരരംഗത്തുനിന്ന് മാറ്റിയ ബി.ജെ.പി അദ്ദേഹത്തിെൻറ മണ്ഡലമായ ഗുജറാത്തിലെ ഗാന്ധിനഗർ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽനിന്നുതന്നെ ജനവിധി തേടും. സ്ഥാനാർഥിത്വത്തിനായി നേതാക്കൾ തമ്മിലടിച്ച ശബരിമല ഉൾക്കൊള്ളുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ കേരളത്തിലെ 13 മണ്ഡലങ്ങളിലെ പേരുകളും പാർട്ടി ദേശീയ നേതൃത്വം പുറത്തുവിട്ടു.
മൂന്നു ദിവസത്തെ കൂടിയാലോചനക്ക് ശേഷം ഹോളി ആഘോഷിക്കുന്ന ദിവസമാണ് ലോക്സഭയിലേക്കുള്ള 182 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തുവിട്ടത്. 250ഒാളം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും പത്തനംതിട്ട അടക്കമുള്ള പല സീറ്റുകളിലും അന്തിമ തീരുമാനം എടുക്കാൻ കഴിയാത്തതിനാൽ എണ്ണം 200ൽ താഴെയായി.
ആറ് പട്ടികകൾ പുറത്തിറക്കിയ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഇതുവരെ 136 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തിയ അമിത് ഷാക്ക് അഞ്ചു വർഷത്തോളം കാലാവധി ബാക്കിയിരിക്കേയാണ് സ്വന്തം നഗരമായ ഗാന്ധി നഗറിൽ എൽ.കെ. അദ്വാനിയെ മാറ്റി മത്സര രംഗത്തിറങ്ങുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലഖ്നോവിലും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നാഗ്പുരിലും സഞ്ജീവ് ബല്യാൻ മുസഫർ നഗറിലും വീണ്ടും സ്ഥാനാർഥികളാകും.
കേന്ദ്ര വിദേശ സഹമന്ത്രി വി.കെ. സിങ് ഗാസിയാബാദിലും നടി ഹേമമാലിനി മഥുരയിലുമുണ്ട്. അമേത്തിയിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച രാജ്യസഭാംഗമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെത്തന്നെ ബി.ജെ.പി ഇക്കുറിയും മത്സരിപ്പിക്കും. കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കുന്നുണ്ട്.
ആഭ്യന്തര സഹമന്ത്രി കരിൺ റിജിജു അരുണാചൽ പ്രദേശ് വെസ്റ്റിൽനിന്ന് മത്സരിക്കും. എന്നാൽ, അസമിലെ മുതിർന്ന ബി.ജെ.പി നേതാവും ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പ്രതിയുമായ ഹേമന്ത ബിശ്വ ശർമക്ക് പാർട്ടി ടിക്കറ്റ് നൽകിയില്ല. മുഴുവൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എൻ.ഡി.എയുടെ നെടും തൂണായി നിൽക്കുന്ന ഹേമന്ത ബിശ്വശർമ ദേശീയ രാഷട്രീയത്തിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒഡിഷയിൽ ബിജു ജനതാളദിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ േചർന്ന ജെ. പാെണക്ക് ടിക്കറ്റ് നൽകി.
സീറ്റ് നൽകില്ലെന്ന് പറഞ്ഞപ്പോൾ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഇറങ്ങിയ സിറ്റിങ് എം.പി സാക്ഷി മഹാരാജിന് ഉന്നാവോ വീണ്ടും നൽകാൻ ബി.ജെ.പി തീരുമാനിച്ചു.
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്ന് 28 വീതം, കർണാടക -21, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ 16 വീതം, കേരളം -13, അസം -എട്ട്, തമിഴ്നാട്, ഛത്തിസ്ഗഢ്, ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ അഞ്ച് വീതം, ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ത്രിപുര, മണിപ്പൂർ സംസ്ഥാനങ്ങളിൽ രണ്ടു വീതം, ഗുജറാത്ത്, സിക്കിം, മിസോറം, ലക്ഷദ്വീപ്, ദാദ്രാ നഗർഹവേലി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് സ്ഥാനാർഥി പ്രഖ്യാപനം. ബിഹാറിൽ 17 സ്ഥാനാർഥികളെ തീരുമാനിച്ചുവെന്നും അടുത്ത പട്ടികയിൽ പ്രഖ്യാപിക്കുമെന്നും പാർട്ടി തെരഞ്ഞെടുപ്പ് സമിതി സെക്രട്ടറി ജെ.പി നദ്ദ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മറ്റ് സ്ഥാനാർഥികൾ
- മുസഫർ നഗർ - സഞ്ജീവ് കുമാർ ബല്യാൻ
- ഗൗതംബുദ്ധ് നഗർ - ഡോ. മഹേഷ് കുമാർ
- ബദായൂം - സംഘ്മിത്ര മൗര്യ
- ബറേലി - സന്തോഷ് കുമാർ ഗാങ്വാർ
- മുംബൈ സെൻട്രൽ നോർത്ത് - പൂനം മഹാജൻ
- ബെല്ലാരി - ദേവേന്ദ്രപ്പ
- ഉത്തർകന്നഡ - അനന്ത്കുമാർ ഹെഗ്ഡെ
- ദക്ഷിണകന്നഡ - നളിൻ കുമാർ കട്ടീൽ
- തുംകൂർ - ജി എസ് ബസവരാജു
- ബംഗളുരു നോർത്ത് - സദാനന്ദഗൗഡ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.