കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കാനിരിക്കെ കടുത്ത നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷൻ. സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. തെരഞ്ഞെടുപ്പിനിടെ അക്രമങ്ങൾ ഒഴിവാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ ബൈക്ക് റാലികൾ നിരോധിക്കുകയും രാത്രികാല സഞ്ചാരം നിയന്ത്രിക്കുകയും പിൻസീറ്റ് സവാരി പരിമിതപ്പെടുത്തുകയും ചെയ്തു.
ഏപ്രിൽ 22, 23 തീയതികളിലാണ് നിയന്ത്രണം ബാധകമാവുക. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലാണ് നിയന്ത്രണങ്ങൾ. മെഡിക്കൽ ആവശ്യങ്ങൾ, കുടുംബ ചടങ്ങുകൾ തുടങ്ങി അടിയന്തര സാഹചര്യങ്ങൾ ഒഴികെ ഈ ദിവസങ്ങളിൽ രാത്രി 6 മുതൽ രാവിലെ 6 വരെ ഇരുചക്രവാഹനങ്ങൾ റോഡുകളിൽ അനുവദിക്കില്ല. അത്യാവശ്യങ്ങൾക്ക് മാത്രമാണ് പിൻസീറ്റ് സവാരി അനുവദിക്കുക. കൂടാതെ വോട്ടെടുപ്പ് ദിനത്തിൽ കുടുംബാംഗങ്ങളെ പോളിങ് സ്റ്റേഷനിൽ എത്തിക്കാൻ പിൻസീറ്റ് യാത്ര അനുവദിക്കും.
രണ്ട് ഘട്ടമായാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23നും രണ്ടാംഘട്ടം ഏപ്രിൽ 29നുമാണ്. സുതാര്യവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷനർ പറഞ്ഞു. സുരക്ഷാ നടപടികളുടെ ഭാഗമായി സംസ്ഥാനം കേന്ദ്ര സേനയുടെ കർശന നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.