പാട്ന: ഗംഗാനദിയിലൂടെ കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്ന സാഹചര്യത്തിൽ യു.പി-ബിഹാർ സംസ്ഥാനാതിർത്തിയിൽ നദിയിൽ വലകെട്ടി ബിഹാർ അധികൃതർ. കഴിഞ്ഞ ദിവസം 71 മൃതദേഹങ്ങളാണ് ബിഹാറിലെ ചൗസയിൽ ഗംഗാനദിയിലൂടെ ഒഴുകിയെത്തിയത്. യു.പിയിൽ യമുനയിലൂടെയും മൃതദേഹങ്ങൾ ഒഴുകിയിരുന്നു.
നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നത് ദേശീയതലത്തിൽ വാർത്തയായതോടെ സംഭവത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ പാട്ന ഹൈകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യു.പി അതിർത്തിയായ റാണിഘട്ടിൽ ബിഹാർ അധികൃതർ നദിക്ക് കുറുകെ വല കെട്ടിയത്.
യു.പിയിൽ നിന്നാണ് മൃതദേഹങ്ങൾ ഒഴുക്കിവിടുന്നതെന്ന് ബിഹാർ അധികൃതർ ആരോപിച്ചിരുന്നു. കോവിഡ് ബാധിച്ചുള്ള മരണം വർധിക്കുന്ന സാഹചര്യത്തിൽ ശ്മശാനങ്ങളിലെ സംസ്കാര ചെലവ് താങ്ങാൻ പറ്റാത്തവരാണ് മൃതദേഹം നദിയിലൂടെ ഒഴുക്കുന്നത്.
ഇത് രോഗവ്യാപനത്തിന് കാരണമാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. 71 മൃതദേഹങ്ങള്‍ നദിയില്‍ നിന്നെടുത്ത് സംസ്‌കരിച്ചെന്ന് ബിഹാര്‍ അധികൃതര്‍ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹമാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായില്ല. പലതിനും നാലും അഞ്ചും ദിവസത്തെ പഴക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.