പട്ന: ബിഹാറിൽ റെയിൽവേ റിക്രൂട്ട്മെൻറ് പരീക്ഷക്കെതിരായ നടക്കുന്ന സമരം കൂടുതൽ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ബിഹാറിലെ ഗയ റെയിൽവേ സ്റ്റേഷനിൽ സമരക്കാർ ട്രെയിനിന് തീയിട്ടു. യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിെൻറ റാക്കുകൾക്കാണ് തീവെച്ചതെന്നും അളപായമില്ലെന്നും ഗയ സീനിയർ സുപ്രണ്ട് ഓഫ് പൊലീസ് ആദിത്യകുമാർ അറിയിച്ചു.
ഗയ സ്റ്റേഷന് നേരെ വ്യാപകമായ കല്ലേറുമുണ്ടായി. തീവെപ്പിനെ തുടർന്ന് റെയിൽ ഗതാഗതത്തിന് തടസം നേരിട്ടു. അക്രമികളിൽ ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് എസ്.പി കൂട്ടിച്ചേർത്തു. സമരക്കാർ പൊതുമുതൽ നശിപ്പിക്കുന്നതിൽ നിന്ന് പിൻമാറണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടു. സമരക്കാരുടെ പ്രശ്നങ്ങൾ അനുഭാവപൂർവം സർക്കാർ പരിഗണിക്കും. പരാതി ഉയർന്ന പരീക്ഷ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. ചർച്ചയിലൂടെ സർക്കാർ പ്രശ്നത്തിന് പരിഹാരം കാണണമെന്ന്പ്രിയങ്ക ആവശ്യപ്പെട്ടു. സമാധാനപരമായി സമരം നടത്തണമെന്ന് അവർ ഉദ്യോഗാർഥികളോട് അഭ്യർഥിച്ചു. സർക്കാർ അറസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെ ഉടൻ വിട്ടയക്കണം. സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് നടത്തിയ നോൺ ടെക്നിക്കൽ വിഭാഗത്തിലേക്കുള്ള മത്സര പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്കായി വിജ്ഞാപനത്തിനു വിരുദ്ധമായി വീണ്ടുമൊരു പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് സമരം. വിജ്ഞാപനത്തിൽ ഒരു പരീക്ഷയെ കുറിച്ച് മാത്രമേ പരാമർശിക്കുന്നുള്ളുവെന്നാണ് ഉദ്യോഗാർഥികൾ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.