ന്യൂഡൽഹി: വനിത സംവരണ ബില്‍ പാര്‍ലമെന്‍റ് പാസാക്കണമെന്നാവശ്യപ്പെട്ട് ബി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ. കവിതയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഡൽഹിയിൽ ഏകദിന നിരാഹാരം നടത്തി. സി.പി.എം, എൻ.സി.പി, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ശിരോമണി അകാലിദൾ, ജെ.ഡിയു, ശിവസേന അടക്കം 12 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ സമരത്തിന്‍റെ ഭാഗമായി. കോൺഗ്രസ് വിട്ടുനിന്നു. ഡൽഹി സർക്കാറിന്‍റെ മദ്യനയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച കവിതയെ ചോദ്യം ചെയ്യാനിരിക്കെയാണ് പ്രതിപക്ഷ നേതാക്കളെ ഒരുമിപ്പിച്ചുള്ള സമരം.
പാര്‍ലമെന്‍റിൽ സ്ത്രീ പങ്കാളിത്തം കുറവാണെന്നും അതിനാൽ ഈ സമ്മേളനത്തില്‍തന്നെ ബില്‍ അവതരിപ്പിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റിലും നിയമസഭകളിലും വനിത സംവരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലെത്തി ഒമ്പതു വര്‍ഷമായിട്ടും ചര്‍ച്ചകള്‍മാത്രം നടക്കുന്നുവെന്നല്ലാതെ ഇതുവരെ ബില്‍ പാസാക്കാന്‍ ആയിട്ടില്ല. ഈ ആവശ്യത്തില്‍ ബി.ആർ.എസിനൊപ്പം സി.പി.എം നില്‍ക്കുമെന്നും ബില്ലിനെ പിന്തുണക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.
ഇന്ത്യക്ക് ലോകത്തെ മറ്റ് വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കവിത പറഞ്ഞു. അതിനാല്‍, വനിത സംവരണ ബില്ലിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും കവിത കൂട്ടിച്ചേര്‍ത്തു. കവിതയുടെ എൻ.ജി.ഒ ഭാരത് ജാഗ്രതി സംഘടിപ്പിച്ച ഏകദിന നിരാഹാര സമരത്തിൽ 18ലധികം രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയാണ് ക്ഷണിച്ചത്.
ഡൽഹി സർക്കാറിന്‍റെ മദ്യനയ അഴിമതിക്കേസില്‍ ചോദ്യംചെയ്യലിനായി വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയെങ്കിലും കവിത ഹാജരായിരുന്നില്ല. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉള്ളതിനാൽ പറ്റില്ലെന്നും ശനിയാഴ്ച ഹാജരാകാമെന്നും അറിയിക്കുകയായിരുന്നു.
കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരുണിനൊപ്പം കവിതയെയും ചോദ്യം ചെയ്യാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.