ചണ്ഡീഗഡ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ പഞ്ചാബ് നിയമസഭയിൽ ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ വൻ ഭൂരിപക്ഷത്തോടെ വിശ്വാസ വോട്ട് നേടി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് സർക്കാർ വിശ്വാസപ്രമേയം പാസാക്കിയത്.
തന്റെ സർക്കാർ പാറ പോലെ ഉറച്ചതാണെന്നും എം.എൽ.എമാരെ വിലക്കെടുക്കാനുളള ബി.ജെ.പിയുടെ ശ്രമങ്ങൾ പഞ്ചാബിൽ നടക്കില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ വോട്ടെടുപ്പിന് ശേഷം പറഞ്ഞു. പാർട്ടി വിട്ട എം.പിമാർ ജനങ്ങളെ വഞ്ചിച്ചുവെന്നും എന്നാൽ എം.എൽ.എമാർ പാർട്ടിയോടൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 24-ന് ആം ആദ്മി പാർട്ടിയുടെ കരുത്തരായ രാഘവ് ചദ്ദ, സന്ദീപ് പഥക്, സ്വാതി മലിവാൾ എന്നിവരുൾപ്പെടെ ഏഴ് രാജ്യസഭ എം.പിമാർ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത് പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. സംസ്ഥാന സർക്കാരിൽ വിള്ളലുണ്ടെന്ന ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പ്രചാരണങ്ങൾക്ക് മറുപടി നൽകാനാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അപ്രതീക്ഷിതമായി വിശ്വാസ വോട്ട് തേടിയത്.
117 അംഗങ്ങളുള്ള നിയമസഭയിൽ 93 എം.എൽ.എമാർ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. ആം ആദ്മി പാർട്ടിക്ക് സഭയിൽ നിലവിൽ 92 എം.എൽ.എമാരാണുള്ളതെങ്കിലുംസ്വതന്ത്ര അംഗങ്ങളുടെയും മറ്റും പിന്തുണയോടെയാണ് 93 വോട്ടുകൾ സമാഹരിക്കാനായത്. പ്രമേയത്തിന് എതിരെ വോട്ടുകളൊന്നും രേഖപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമാണ്.
എന്നാൽ സഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങളാണ് നടന്നിരുന്നത്. മുഖ്യമന്ത്രി മദ്യപിച്ച് സഭയിലെത്തിയോ എന്ന് പരിശോധിക്കാൻ ബ്രീത്ത് അനലൈസർ ടെസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ബഹളം വെക്കുകയും തുടർന്ന് സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
നിയമസഭ നടപടികൾ ബഹിഷ്കരിച്ച ബി.ജെ.പി അംഗങ്ങൾ സഭക്ക് പുറത്ത് സമാന്തരമായി ജനകീയ സഭ സംഘടിപ്പിച്ച് പ്രതിഷേധിച്ചു. ശിരോമണി അകാലിദൾ, ബി.എസ്.പി അംഗങ്ങളും വോട്ടെടുപ്പ് സമയത്ത് സഭയിൽ ഹാജരായിരുന്നില്ല. ഈ വിജയത്തോടെ നിയമപരമായ ചട്ടങ്ങൾ പ്രകാരം അടുത്ത ആറ് മാസത്തേക്ക് സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് സാധിക്കില്ല. ഇത് ഭരണകക്ഷിക്ക് വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.