ബംഗൂളൂരു: 45 കാരനായ ടെക്കി തന്റെ രണ്ട് വയസ്സുള്ള മകളെ കൊന്ന് തടാകത്തിൽ തള്ളി. മകൾക്ക് ഭക്ഷണം വാങ്ങി നൽകാൻ പണമില്ലാത്തതിനാൽ കൊലപ്പെടുത്തിയെന്നാണ് ഇയാൾ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് കോലാർ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ രണ്ട് വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തടാകത്തിന്റെ കരയിൽ ഒരു കാർ ഉപേക്ഷിച്ച നിലയിലും ഉണ്ടായിരുന്നു. നാട്ടുകാർ കോലാർ റൂറൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെക്കി പിടിയിലായത്. മകളെ കൊന്ന ശേഷം ഇയാൾ സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
ഗുജറാത്തുകാരനായ രാഹുൽ പർമാറാണ് പ്രതി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾ രണ്ടു വർഷം മുമ്പാണ് ഭാര്യക്കൊപ്പം ബംഗളൂരുവിലെത്തി താമസമാക്കിയത്. കഴിഞ്ഞ ആറു മാസമായി ഇയാൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. കൂടാതെ, ബിറ്റ്കോയിൻ ബിസിനസിൽ സാമ്പത്തിക നഷ്ടവും സംഭവിച്ചിരുന്നു.
നവംബർ 15 മുതൽ ഇയാളെയും മകളെയും കാണാനില്ലായിരുന്നു. തുടർന്ന് ഭാര്യ ഭവ്യ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം നടക്കവെയാണ് കുഞ്ഞിന്‍റെ മൃതദേഹം തടാകത്തിൽനിന്ന് ലഭിച്ചത്.
നേരത്തെ തന്‍റെ വീട്ടിൽ കള്ളൻ കയറി ആഭരണങ്ങൾ മോഷ്ടിച്ചെന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവം അന്വേഷിച്ച പൊലീസ്, ഇയാൾ തന്നെ ആഭരണം എടുത്ത് വിറ്റതാണെന്നും സംഭവം മോഷണമാക്കി തീർക്കാൻ പരാതി നൽകിയതാണെന്നും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.