ബംഗളൂരു: ബംഗളൂരു-കോയമ്പത്തൂർ, മംഗളൂരു- ഗോവ വന്ദേഭാരത് സർവിസുകൾ ശനിയാഴ്ചമുതൽ ആരംഭിക്കും. ഇരു സർവിസുകളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കും. കോയമ്പത്തൂരിനിന്ന് ബംഗളൂരു കന്റോൺമെന്റ് വരെയും തിരിച്ചും സർവിസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ബുധനാഴ്ച പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 11ന് കോയമ്പത്തൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഉദ്ഘാടന സ്പെഷൽ സർവിസ് ആരംഭിക്കും. സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 6.30 ഓടെയാണ് ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിച്ചേരുക. തിരുപ്പൂർ- 11.47, ഈറോഡ്- 12.34, സേലം - ഉച്ചക്ക് 1.31, ധർമപുരി- 2.53, ഹൊസൂർ- 4.25 എന്നിങ്ങനെയാണ് ഉദ്ഘാടന സ്പെഷൽ സർവിസിന്റെ സമയക്രമം.
എട്ടു കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ ഞായറാഴ്ചമുതൽ ഷെഡ്യൂൾ പ്രകാരം ഓടിത്തുടങ്ങും. വ്യാഴാഴ്ചകളിൽ ഒഴികെയാണ് സർവിസ്. കോയമ്പത്തൂരിൽനിന്ന് പുലർച്ച അഞ്ചിന് സർവിസ് ആരംഭിക്കുന്ന കോയമ്പത്തൂർ ജങ്ഷൻ- ബംഗളൂരു കന്റോൺമെന്റ് (20642) വന്ദേഭാരത് തിരുപ്പൂർ (രാവിലെ 5.42), ഈറോഡ് ജങ്ഷൻ (രാവിലെ 6.27), സേലം ജങ്ഷൻ (രാവിലെ 7.18), ധർമപുരി (രാവിലെ 8.32), ഹൊസൂർ (രാവിലെ 10.05) വഴി രാവിലെ 11.30ന് ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലെത്തും.
ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് ഉച്ചക്ക് 1.40 ന് പുറപ്പെടുന്ന ബംഗളൂരു കന്റോൺമെന്റ്- കോയമ്പത്തൂർ ജങ്ഷൻ (20641) വന്ദേഭാരത് എക്സ്പ്രസ് ഹൊസൂർ (ഉച്ചക്ക് 2.52), ധർമപുരി (വൈകീട്ട് 4.16), സേലം ജങ്ഷൻ (വൈകീട്ട് 5.53), ഈറോഡ് ജങ്ഷൻ (വൈകീട്ട് 6.45), തിരുപ്പൂർ (രാത്രി 7.25) വഴി രാത്രി എട്ടിന് കോയമ്പത്തൂർ ജങ്ഷനിലെത്തും. ഈറോഡിൽ അഞ്ചും സേലത്ത് മൂന്നും മറ്റു സ്റ്റേഷനുകളിൽ രണ്ടും മിനിറ്റ് വീതം സ്റ്റോപ്പുണ്ടാകും.
സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എത്തുന്നതോടെ ബംഗളൂരു, കോയമ്പത്തൂർ നഗരങ്ങൾക്കിടയിൽ ആറര മണിക്കൂർകൊണ്ട് യാത്ര ചെയ്യാനാകും. ഇരു നഗരങ്ങൾക്കുമിടയിലെ 374 കിലോമീറ്റർ മണിക്കൂറിൽ ശരാശരി 58 കിലോമീറ്റർ വേഗത്തിലാണ് വന്ദേഭാരത് താണ്ടുക. അതേസമയം, പരീക്ഷണയോട്ടം നടത്തിയ സർവിസ് അഞ്ചു മണിക്കൂറും 38 മിനിറ്റും കൊണ്ട് കോയമ്പത്തൂരിൽനിന്ന് ബംഗളൂരു കന്റോൺമെന്റിലെത്തിയിരുന്നു. ഇതിനെക്കാളും 52 മിനിറ്റ് അധികമെടുത്താണ് സർവിസ് സമയക്രമം തയാറാക്കിയിരിക്കുന്നത്.
നിലവിൽ കോയമ്പത്തൂർ- ബംഗളൂരു- കോയമ്പത്തൂർ റൂട്ടിൽ ഡബിൾ ഡക്കർ ഉദയ് എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ട്. ഇത് 419 കിലോമീറ്റർ ദൈർഘ്യമുള്ള സേലം-ജോലാർപേട്ട്- കെ.ആർ പുരം വഴിയാണ് കെ.എസ്.ആർ ബംഗളൂരുവിലേക്ക് സർവിസ് നടത്തുന്നത്. മണിക്കൂറിൽ ശരാശരി 60 കിലോമീറ്റർ വേഗത്തിൽ ഏഴു മണിക്കൂർ കൊണ്ട് ഉദയ് എക്സ്പ്രസ് ലക്ഷ്യത്തിലെത്തുന്നുണ്ട്. പുലർച്ച 5.45ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ഉദയ് എക്സ്പ്രസ് ബംഗളൂരുവിൽ 12.40ന് എത്തിച്ചേരും. ഉദയ് എക്സ്പ്രസിനെക്കാളും ഇരട്ടി ചാർജുള്ള വന്ദേഭാരതിലെ യാത്രക്കാർക്ക് അരമണിക്കൂർ മാത്രമാണ് ലാഭം. വന്ദേഭാരതിൽ ചെയർകാറിന് 1000ഉം എക്സിക്യൂട്ടിവ് ചെയർ കാറിന് 1550 ഉം രൂപയാണ് ടിക്കറ്റ് ചാർജ്. ബംഗളൂരുവിൽനിന്നുള്ള നാലാമത്തെ വന്ദേഭാരത് സർവിസാണിത്. നേരത്തേ, മൈസൂരു-ബംഗളൂരു- ചെന്നൈ, ബംഗളൂരു-ധാർവാഡ്- ബെളഗാവി, ബംഗളൂരു- ഹൈദരാബാദ് എന്നീ വന്ദേഭാരത് സർവിസുകൾ ആരംഭിച്ചിരുന്നു.
ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16526) അനുവദിച്ചിരുന്ന മൂന്നു താൽക്കാലിക സ്റ്റോപ്പുകൾ പിൻവലിച്ചു. ധനുവച്ചപുരം, കൂലിത്തുറൈ, പള്ളിയാടി എന്നിവിടങ്ങളിലെ സ്റ്റോപ്പാണ് ജനുവരി ഒന്നുമുതൽ നിർത്തലാക്കുന്നത്.
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽനിന്നുള്ള ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സർവിസ് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രാവിലെ 11ന് കർണാടക നിയമസഭ സ്പീക്കറും മംഗളൂരു എം.എൽ.എയുമായ യു.ടി. ഖാദർ ഫ്ലാഗ് ഓഫ് ചെയ്യും. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ വെള്ളിയാഴ്ച മംഗളൂരുവിൽ ഉദ്ഘാടന ഒരുക്കങ്ങൾക്ക് അന്തിമരൂപം നൽകി. ജില്ല ചുമതല വഹിക്കുന്ന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുക്കും.
മുംബൈ യാത്രക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ട്രെയിൻ സമയക്രമം. മംഗളൂരു സെന്‍ട്രലില്‍നിന്ന് കയറുന്ന യാത്രക്കാർക്ക് മഡ്ഗാവില്നിന്നുള്ള മുംബൈ സി.എസ്.ടി വന്ദേഭാരതില്‍ കയറാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം.
രാവിലെ 8.30ന് പുറപ്പെട്ട് ട്രെയിന്‍ 1.15നാണ് മഡ്ഗാവില്‍ എത്തുക. തിരിച്ച് 1.45ന് പുറപ്പെട്ട് വൈകീട്ട് 6.30ന് മംഗളൂരുവിലെത്തും. 320 കിലോമീറ്റര്‍ ദൂരം വന്ദേഭാരത് നാലര മണിക്കൂറില്‍ ഓടിയെത്തും.
മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് ഒന്നേകാലിന് മഡ്ഗാവിലെത്തുമെന്നതിനാൽ ആവശ്യമുള്ള യാത്രക്കാർക്ക് ഉച്ചക്ക് 2.40ന് മഡ്ഗാവില്‍നിന്ന് മുംബൈയിലേക്ക് പോവുന്ന വന്ദേഭാരതില്‍ യാത്ര ചെയ്യാനാവും. ഈ വന്ദേഭാരതിന് തിവിം, കനകവേലി, രത്നഗിരി, ഖേഡ്, പന്‍വേല്‍, താനെ, ദാദര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 10.25നാണ് ട്രെയിന്‍ മുംബൈയിൽ എത്തിച്ചേരുക. ഫലത്തിൽ രണ്ട് ട്രെയിനുകളിലും ഒരേദിവസം സീറ്റ് ലഭിക്കുന്ന യാത്രക്കാർക്ക് രാവിലെ എട്ടരക്ക് കയറി മഡ്ഗോവയിൽ ഉച്ചഭക്ഷണവും മറ്റും കഴിഞ്ഞ് യാത്ര തുടർന്ന് രാത്രി പത്തരക്ക് മുമ്പ് മുംബൈയിൽ എത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.