ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് എന്നീ സിന്‍റിക്കേറ്റുകളുടെ ഭരണത്തിൽ നിന്നും മോചിതമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നോർത്ത് 24 പർഗാനയിലെ ബാഗ്ദയിൽ ഒരു പൊതു യോഗത്തിൽ സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് കോൺഗ്രസിനെയും തൃണമൂൽ കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റിനെയും സിന്‍റിക്കേറ്റെന്ന് വിശേഷിപ്പിച്ചത്.
സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാജ്യത്തിന് ബംഗാൾ നൽകിയ ചരിത്രപരവും സാംസ്കാരികവുമായ സംഭാവനകളെ എടുത്തുപറഞ്ഞു. ഇന്ത്യയുടെ ദേശീയ സ്വത്വം രൂപപ്പെടുത്തുന്നതിൽ സംസ്ഥാനം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
പശ്ചിമ ബംഗാൾ ഇന്ത്യയുടെ ആത്മീയ ഭൂമിയാണ്. സ്വതന്ത്ര ഇന്ത്യക്ക് ദേശീയ ഗാനവും ദേശീയ ഗീതവും സമ്മാനിച്ചത് ബംഗാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരത്തിന്‍റെ 150-ാം വാർഷികത്തെ കുറിച്ചും ബംഗാളിൽ ഇത്തവണ ഭരണമാറ്റം നിശ്ചയമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാനത്തെ നിലവിലെ സ്ഥിതിയെ വിമർശിച്ച യോഗി ആദിത്യനാഥ് 2017 ന് മുമ്പ് ഉത്തർപ്രദേശിലും സമാന സാഹചര്യമായിരുന്നുവെന്നും എന്നാൽ പിന്നീട് അത് മാറിയിട്ടുണ്ടെന്നും അതുപോലെ ബംഗാളിലും മാറ്റം വരുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട പോളിങ് വ്യാഴാഴ്ചയാണ് അവസാനിച്ചത്. രണ്ടാം ഘട്ടം ഏപ്രിൽ 29ന് നടക്കാനിരിക്കെയാണ് പ്രചരണത്തിന്‍റെ ഭാഗമായി യോഗി ആദിത്യനാഥ് ബംഗാൾ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.