പ്രളയബാധിത പ്രദേശം
ഗുവാഹത്തി: അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രളയം വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധി പ്രദേശങ്ങൾ ഇപ്പോഴും പ്രളയബാധിതമായി തുടരുകയാണ്. ഡിസാസ്റ്റർ റിപ്പോർട്ടിങ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രളയത്തിൽ 60 പുരുഷന്മാരും 23 സ്ത്രീകളും 18 കുട്ടികളുമാണ് മരിച്ചത്. ഇതിൽ കുട്ടികളിൽ 12 പേർ ആൺകുട്ടികളും ആറ് പേർ പെൺകുട്ടികളുമാണ്.
ഒരേ വ്യക്തിയുടെ മരണം അബദ്ധത്തിൽ രണ്ടുതവണ രേഖപ്പെടുത്തിയതിനെ തുടർന്ന് ശിവസാഗറിലെ മരണസംഖ്യ 50 ൽ നിന്ന് 49 ആയി അധികൃതർ തിരുത്തൽവരുത്തി. ഇതോടെ ശിവസാഗറിൽ 49 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കച്ചാർ ജില്ലയിൽ 22 പേരും കരിങ്കഞ്ചിൽ ഒമ്പത് പേരും ഗോലാഘട്ടിൽ എട്ട് പേരും മരിച്ചു. ധേമാജി, നഗാവ്, ഉദാൽഗുരി, സോനിത്പുർ, കർബി ആംഗ്ലോങ് ജില്ലകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ അസമിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടങ്ങളും റവന്യൂ സർക്കിളുകളും ജലനിരപ്പ് നിരീക്ഷിക്കുകയും വെള്ളം കയറിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്.
പ്രളയക്കെടുതി നേരിടുന്ന അസമിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദുരിതാശ്വാസം, പുനരധിവാസം, മെഡിക്കൽ സഹായം തുടങ്ങിയവ നൽകുന്നുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് ആവശ്യ സേവനങ്ങളും സഹായങ്ങളും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്. അതിനിടെ അസമിലെ പ്രളയബാധിതർക്ക് സഹായമായി ഛത്തീസ്ഗഢ് സർക്കാർ അഞ്ച് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഈ തുക ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
ജോർഹാട് ജില്ലയിൽ 304 ഗ്രാമങ്ങളിലായി ഏകദേശം 1.66 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ ഒമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃഷിക്ക് കാര്യമായ നാശനഷ്ടമുണ്ടായതിന് പുറമെ കന്നുകാലികളെയും നഷ്ടപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.