ന്യൂഡൽഹി: ബംഗാൾ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയെ വീണ്ടും ശക്തിപ്പെടുത്താൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 215 സീറ്റുകൾ നേടി ഭരിച്ച പാർട്ടിക്ക് ഇത്തവണ വെറും 80 സീറ്റുകൾ മാത്രമാണ് കിട്ടിയത്. സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോട് മമത ബാനർജി പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ 15 വർഷമായി ബംഗാളിൽ ബി.ജെ.പി മുന്നേറ്റത്തെ ഒറ്റക്ക് തടഞ്ഞുനിർത്തിയ മമതയുടെ ഈ പരാജയം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ചർച്ചയായിരുന്നു.
ഈ തിരിച്ചടിയെത്തുടർന്ന് കോൺഗ്രസിന്റെ സഹായത്തോടെ പ്രതിപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് മമതയുടെ നീക്കം. മമത ബാനർജി ആവശ്യപ്പെട്ടാൽ തങ്ങളും സഹകരിക്കുമെന്നും ജൂണിൽ യോഗം നടന്നേക്കുമെന്നും മുന്നണിയിലെ മറ്റൊരു പ്രധാന പാർട്ടിയായ സമാജ്‌വാദി പാർട്ടി അറിയിച്ചു.
ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസും തൃണമൂലും വെവ്വേറെയാണ് മത്സരിച്ചതെങ്കിലും പരാജയത്തിന് ശേഷം രാഹുൽ ഗാന്ധി മമതയെ ആശ്വസിപ്പിച്ചിരുന്നു. ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ വോട്ട് തിരിമറി കാരണമാണ് തൃണമൂലിന് സീറ്റുകൾ കുറഞ്ഞതെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തിരുന്നു. ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ എസ്.ഐ.ആറിൽ വ്യാപകമായി വോട്ടുകൾ വെട്ടിയതായി കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.