രാഹുൽ ഗാന്ധി സഹോദരനെന്ന് വിജയ്; ദക്ഷിണേന്ത്യയിലെ പുതിയ സഖ്യത്തിലേക്കുള്ള കാൽവെപ്പോ?

ചെന്നൈ: ആണ്ടവൻമീതെ ആണയിട്ട് നടൻ വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വേദിയിലെ പ്രധാന സാന്നിധ്യമായിരുന്നു കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. സത്യ പ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധിയെ സഹോദരൻ എന്നാണ് ടി.വി.കെ നേതാവ് വിജയ് വിളിച്ചത്. നേരത്തെ സത്യ പ്രതിജ്ഞക്ക് ക്ഷണിച്ചപ്പോഴും രാഹുലിനെ വിജയ് സഹോദരൻ എന്നായിരുന്നു അഭിസംബോധന ചെയ്തത്. ഇത് ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃത്തെത്തെ വരച്ചുകാട്ടുന്നു.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ശ്രദ്ധപിടിച്ചുപറ്റി. ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ ഫ്രെയിമായിരുന്നു ഇരു നേതാക്കളും ഒരുമിച്ചുള്ള ചിത്രം. സത്യപ്രതിജ്ഞയ്ക്ക് രാഹുൽ ഗാന്ധി എത്തിയത് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള മുന്നേറ്റത്തിനുള്ള സൂചന കൂടിയായാണ് വിലയിരുത്തുന്നത്. ഇവരുടെ വളർന്നുവരുന്ന സൗഹൃദം ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്കെതിരായ ഒരു രാഷ്ട്രീയ സഖ്യ രൂപീകരണത്തിന്റെ തുടക്കമാണെന്നും രാഷ്ട്രീയ വിശകലന വിദഗ്ധർ പറഞ്ഞു.

വിജയ് 2009ൽ രാഹുൽ ഗാന്ധിയുടെ പാർട്ടിയിൽ ചേരാൻ ശ്രമിച്ചിരുന്നു. പിന്നീടാവാം എന്ന് പറഞ്ഞ് അന്ന് രാഹുൽ ഗാന്ധി തിരിച്ചയക്കുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് പതിയെ പതിയെ മുന്നേറിയ വിജയ് സിനിമയെ വെല്ലുന്ന രീതിയിൽ ഒരു വൻ രാഷ്ട്രീയ മുന്നേറ്റമായി മാറുകയും കോൺഗ്രസിനെ തന്റെ ഒരു ചെറു സഖ്യകക്ഷിയാക്കി മാറ്റുകയും ചെയ്തതിനാണ് നാം ഇന്ന് സാക്ഷിയായത്. ടി.വി.കെ പാർട്ടി രൂപീകരിച്ച ശേഷം 2026 നിയമസഭാ തെരഞ്ഞെടുപ്പിലും വിജയ് കോൺഗ്രസുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം അതിന് തയ്യാറായില്ല. രാഹുൽ ഗാന്ധിക്കും സംസ്ഥാന നേതൃത്വത്തിനും താൽപ്പര്യമുണ്ടായിട്ടും ചില ദേശീയ നേതാക്കളുടെ എതിർപ്പ് അതിന് തടസ്സമായി.

'ദുഷ്‌കരമായ സമയത്ത് ആരും തന്നിൽ വിശ്വസിച്ചില്ല, രാഹുൽ ഗാന്ധി, പ്രവീൺ ചക്രവർത്തി തുടങ്ങിയ ഏതാനും നേതാക്കൾ മാത്രമാണ് തന്റെ കഴിവിൽ വിശ്വസിച്ചിരുന്നത്' എന്ന് പുതിയ സഖ്യത്തിലെ നേതാക്കളുടെ യോഗത്തിൽ വിജയ് പറഞ്ഞിരുന്നു.

കോൺഗ്രസിൽ ചേരാൻ ആഗ്രഹിച്ച ഒരാൾക്ക് അത് ഒരു സ്വാഭാവിക സഖ്യകക്ഷിയാണെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ രാഹുൽ ഗാന്ധിക്ക് വിജയിന്റെ സൗഹൃദം ഒരു വലിയ അവസരമാണ്.

ദക്ഷിണേന്ത്യയിൽ എൻ.ഡി.എ സഖ്യത്തെ തോൽപ്പിക്കാൻ ശക്തമായ മതേതര മുഖമാകാൻ വിജയ്ക്ക് കഴിയുമെന്ന് രാഹുൽ ഗാന്ധി കരുതുന്നു. ഇതും വിജയിന്റെ സൗഹൃദം ഊഷ്മളമാക്കാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ തന്റെ 'സുഹൃത്തുക്കളായി' കാണപ്പെടുന്ന പല നേതാക്കളെയും കോൺഗ്രസ് നേതാവ് പൂർണമായും വിശ്വസിക്കുന്നില്ല.

വിജയിന്റെ വലിയ വിജയത്തിനുശേഷം രാഹുൽ ഗാന്ധി കുറഞ്ഞത് മൂന്ന് തവണയെങ്കിലും അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസും ടി.വി.കെയും ഒന്നിക്കാൻ സമ്മതിച്ച ദിവസം വിജയ് രാഹുൽ ഗാന്ധിയോട് സംസാരിക്കുകയും കോൺഗ്രസ് എം.പിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. വിജയ് "സഹോദരൻ" എന്നാണ് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തത്. തീർച്ചയായും വരാൻ ശ്രമിക്കുമെന്നായിരുന്നു അന്ന് രാഹുൽ ഗാന്ധിയുടെ മറുപടി.

വിജയിനെ പിന്തുണയ്ക്കാൻ താൽപ്പര്യമുണ്ടായിരുന്ന രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സഖ്യകക്ഷിയായ ഡി.എം.കെ വിളിച്ച പല യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. നിലവിൽ ഡി.എം.കെ-കോൺഗ്രസ് സഖ്യം സംസ്ഥാനത്ത് അവസാനിച്ചു. ദേശീയ തലത്തിൽ ഇരുവരും ഒരുമിച്ച് തുടരുമെന്ന് പി. ചിദംബരം പോലുള്ള ചില നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്

Tags:    
News Summary - Behind The New Bonhomie Between Vijay And Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.