മുംബൈ: ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ മുൻ രാജ്യസഭാ അംഗമായ അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എ.ഡി.എ ഗ്രൂപ്പ് കമ്പനികളുടെ 17 കേന്ദ്രങ്ങളിൽ സി.ബി.ഐ ശനിയാഴ്ച മിന്നൽ പരിശോധന നടത്തി. റിലയൻസ് ടെലികോം ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്, റിലയൻസ് ഹോം ഫിനാൻസ് എന്നീ കമ്പനികൾക്കും അവയുടെ ഡയറക്ടർമാർക്കും എതിരെ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ നടപടി.
കമ്പനി ഡയറക്ടർമാരുടെ വസതികളിലും, ഫണ്ട് വകമാറ്റി വിടാൻ ഉപയോഗിച്ച ഇടനില കമ്പനികളുടെ ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. ഒരേ വിലാസത്തിൽ തന്നെ ഒന്നിലധികം ഇടനില കമ്പനികൾ പ്രവർത്തിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. മുംബൈ സ്പെഷ്യൽ കോടതി പുറപ്പെടുവിച്ച സെർച്ച് വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു സി.ബി.ഐ പരിശോധന നടത്തിയത്.
വിവിധ പൊതുമേഖലാ ബാങ്കുകളും എൽ.ഐ.സിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഏഴ് കേസുകളാണ് റിലയൻസ് ഗ്രൂപ്പിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത കേസുകളിലെ കണക്കനുസരിച്ച് ഏകദേശം 27,337 കോടി രൂപയുടെ നഷ്ടം ബാങ്കുകൾക്ക് ഉണ്ടായതായാണ് വിലയിരുത്തൽ.
ബാങ്ക് ഫണ്ടുകൾ വകമാറ്റി ചെലവഴിക്കാൻ ഉപയോഗിച്ച ഇടനില കമ്പനികളെക്കുറിച്ചും അവയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നിർണായകമായ രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തതായി സി.ബി.ഐ വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് റിലയൻസ് കമ്യൂണിക്കേഷനിലെ ഉന്നത ഉദ്യോഗസ്ഥരായ ഡി. വിശ്വനാഥ് (ജോയിന്റ് പ്രസിഡന്റ്, ബാങ്കിങ് ഓപ്പറേഷൻസ് ഇൻ-ചാർജ്), അനിൽ കല്യ (വൈസ് പ്രസിഡന്റ്) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നതായി സി.ബി.ഐ പറഞ്ഞു.
ഏപ്രിൽ 20ന് അറസ്റ്റിലായ ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അനിൽ അംബാനി ഗ്രൂപ്പിനെതിരെയുള്ള അന്വേഷണം നടക്കുന്നത്. നിരവധി രേഖകൾ പിടിച്ചെടുത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും സി.ബി.ഐ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.