ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ അയോധ്യക്ക് സമാനമായ രാമ ക്ഷേത്രം നിർമിക്കാനൊരുങ്ങി ബി.ജെ.പി. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികമായ ഡിസംബർ ആറിന് മുർഷിദാബാദിൽ ബാബരി മാതൃകയിലുള്ള മസ്ജിദിന് തറക്കല്ലിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബെ ബി.ജെ.പി നേതാവ് സകാരോ സർക്കാറിന്റെ നേതൃത്വത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമായ ക്ഷേത്രം നിർമിക്കുന്നതിനായി ഭൂമി പൂജ നടത്തിയത്.
പ്രവൃത്തികൾക്ക് നേതൃത്വം നൽകാൻ രാംമന്ദിർ ചാരിറ്റബിൾ ട്രംസ്റ്റ് രൂപീകരിച്ചതായി സകാരോ പറഞ്ഞു. മുർഷിദാബാദിലെ ബെറംപൂരിലാണ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്ഷേത്രം നിർമിക്കുക. ആശുപത്രിയും സ്കൂളും ഉൾക്കൊള്ളുന്നതാണ് ക്ഷേത്രത്തിന്റെ നിർമാണ മാതൃകയെന്നും സകരോ പറഞ്ഞു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ റെജിനഗറിൽ വൻ സുരക്ഷയിലാണ് ബാബരി മാതൃകയിലുള്ള മസ്ജിദിന് തറക്കല്ലിട്ടത്. സസ്പെൻഷനിലുള്ള തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീറിന്‍റെ നേതൃത്വത്തിലായിരുന്നു ശിലയിടൽ ചടങ്ങ്. വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പണ്ഡിതർക്കൊപ്പം തൃണമൂൽ എം.എൽ.എ റിബൺ മുറിച്ചു. പൊലീസ്, ദ്രുത കർമസേന, കേന്ദ്ര സേന എന്നിവർ വൻ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയത്. നിരവധി പേർ രാവിലെ മുതൽ ശിലയിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സ്ഥലത്തെത്തിയിരുന്നു.
ശിലയിടൽ ചടങ്ങ് അലങ്കോലമാക്കാൻ ഗൂഢാലോചന നടന്നതായി ഹുമയൂൺ കബീർ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി ഞാൻ ഒന്നും ചെയ്യുന്നില്ല. ആരാധനാലയം പണിയുന്നത് ഭരണഘടനാപരമായ അവകാശമാണ്. ബാബരി മസ്ജിദ് നിർമ്മിക്കും. പദ്ധതിക്ക് യാതൊരു സാമ്പത്തിക തടസ്സങ്ങളും നേരിടേണ്ടിവരില്ല. മസ്ജിദിന് പുറമെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ഗസ്റ്റ് ഹൗസ് എന്നിവയും നിർമിക്കുമെന്നും 2026ലെ തെരഞ്ഞെടുപ്പിൽ മുസ്‍ലിംകൾ 90 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസാദ്യത്തിലാണ് ബാബരി മോഡൽ മസ്ജിദ് ഹുമയൂൺ കബീർ പ്രഖ്യാപിച്ചത്. ഇതോടെ എം.എൽ.എയെ വെച്ച് മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്തെ മുസ്‍ലിംകളെ ധ്രുവീകരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. ഇതേതുടർന്ന് വർഗീയ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് പാർട്ടി ഹുമയൂൺ കബീറിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. അതേസമയം, ടി.എം.സി നടപടിക്ക് പിന്നാലെ, ഡിസംബർ 22ന് ഹുമയൂൺ കബീർ സ്വന്തം പാർട്ടി പ്രഖ്യാപിച്ചിച്ചേക്കുമെന്നും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.